Friday, August 29, 2008

ജീവിതത്തിലെയ്ക്കൊരു ഫ്ലാഷ് ബാക്ക്...!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം.ഞാന്‍ പെരുമ്പാവൂരിന്റെ മരുമകള്‍ ആയിട്ട് അധികമായിട്ടില്ല.ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു മാതിരിപെട്ട എല്ലാ കൃഷികളും ചെയ്യുന്നുണ്ട്.നെല്ല്,വാഴ,തെങ്ങ്,റബ്ബര്‍,പച്ചക്കറികള്‍ എല്ലാം.കൂട്ടത്തില്‍ 5 പശുക്കളും എരുമയും അതിന്റെ കിടാങ്ങാളും.കോഴി,പട്ടി,പൂച്ച,താറാവ്,പന്നി ഇവയുടെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ.



പ്രണയിച്ചു നടന്നപ്പോള്‍ ഒന്നും കൃഷിപ്പണി ഇത്ര ബുദ്ധിമുട്ടായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചതേ ഇല്ലായിരുന്നു.അല്ലെങ്കിലും അതെങ്ങനെ ... പ്രണയത്തിനു കണ്ണും മൂക്കും വാലും ഒന്നും ഇല്ലാന്നല്ലേ പറയുക.



52 പറ നിലവും അതിനൊത്ത സെറ്റപ്പും ഉണ്ടായിരുന്നു ഭര്‍ത്തൃ പിതാവിന്.എല്ലാ കൃഷികളും ഉണ്ടെങ്കിലും പ്രധാനമായും നെല്‍കൃഷി ആണു ഉള്ളത്. മൂന്നു പൂവും കൃഷി ചെയ്തിരുന്നു.ഞാറു നടാനും പാടത്ത് കള പറിക്കാനും കൊയ്യാനും കറ്റ ചുമക്കാനും ഒക്കെ പണിക്കാര്‍ക്കൊപ്പം അമ്മയും ഇറങ്ങും.ഞാറേതാ കളയേതാ എന്നു തിരിച്ചറിയാന്‍ പാടില്ലെങ്കിലും ഒരിക്കല്‍ പുല്ലു പറിക്കാന്‍ അമ്മയോടൊപ്പം ഞാനും ഇറങ്ങി.അന്നു പണിക്കാരി പെണ്ണുങ്ങള്‍ ഇല്ലായിരുന്നു.അമ്മ തനിയെ നിന്നു പുല്ലു പറിക്കുന്നത് കണ്ടുള്ള വിഷമം മൂത്ത് ഇറങ്ങിയതാണ് ട്ടോ.

പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ പ്രമാണം .ഞാറിന്റെ കൂടെ വളരുന്ന പുല്ല് ഇവിടങ്ങളില്‍ അതിനെ “ക്ടാപുല്ല് “എന്നു പറയും.കണ്ടാല്‍ ഞാറ് പോലെ തന്നെ. അതിന്റെ കടക്കു മാത്രമേ വ്യത്യാസം ഉള്ളൂ.

പുല്ലിന്റെ ഒപ്പം തന്നെ ഞാറും ഞാന്‍ വലിച്ചു പറിക്കുന്ന കണ്ട് അമ്മ പറഞ്ഞു “മോളീ പണിക്കു നിക്കണ്ടാ കേറി വീട്ടില്‍ പൊക്കോളാന്‍ !“കാരണം ഞാന്‍ ഞാറാണു പുല്ലാണെന്നും പറഞ്ഞ് പറിച്ചു മാ‍റ്റുന്നത്.ഞാന്‍ പറിച്ചു കളയുന്ന ഞാറ് വീണ്ടും നടേണ്ട പണിയും അമ്മക്കാവും !!


രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ..... യേത് ?



പഠിച്ചു നടക്കുന്നതിനിടയില്‍ പാടത്തും പറമ്പിലും ഒന്നും പണി എടുത്തിട്ടില്ലാത്ത എനെ സംബന്ധിച്ചിടത്തോളം ഭര്‍ത്തൃ ഭവനം ഒരു നരകം ആകാന്‍ അധികം താമസം വന്നില്ല എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തി ഒന്നും അല്ല.ഇക്കാലത്ത് പഠിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ലെന്നേ ..ഇവിടത്തെ തെങ്ങ്,വാഴ,നെല്ല്,കപ്പ ഒക്കെ നോക്കി അവനോന്റെ കുടുംബത്തെ ജോലികള്‍ നോക്കി നടന്നാല്‍ ഉദ്യോഗം എന്തിനാ എന്ന് ഇടക്കിടെ വീട്ടില്‍ നിന്നും വായ്ത്താരികള്‍ കേള്‍ക്കാമായിരുന്നു എങ്കിലും തലയണ മന്ത്രം പലതും ഓതി ഭര്‍ത്താവിന്റെ മനമിളക്കി തുടര്‍ന്നും പഠിക്കാനുള്ള അനുവാദം അദ്ദേഹത്തില്‍ നിന്നും വാങ്ങുകയും അങ്ങനെ പഠിക്കുകയും ജോലി വാങ്ങുകയും ആണ് ഉണ്ടായത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഞങ്ങളുടെ നാട്ടിലെ സ്ഥിരം പണിക്കാരികള്‍ ആയിരുന്നു ശ്രീമതി ചിന്നു,കാര്‍ത്തു,വള്ളോത്തി എന്നിവര്‍.കൊയ്ത്ത് സീസണ്‍ ആകുമ്പോള്‍ ഇവരുടെ ഡേറ്റ് കിട്ടാന്‍ നാട്ടുകാര്‍ പരക്കം പായും.എല്ലാവര്‍ക്കും നെല്ല് കൃഷി ഉള്ളതാണ് .ഒരു വീട്ടിലെ കൊയ്ത്ത് കഴിയുമ്പോളേക്കും അടുത്ത വീട്ടിലേത് റെഡി ആകും

ഇതിനിടക്ക് പാടത്ത് നിന്നു കൊയ്ത് കറ്റ വീട്ടില്‍ എത്തിച്ച്,അതു മെതിക്കാതെ അടുത്ത വീട്ടിലെ കൊയ്യാന്‍ പോകുന്ന കാലുവാരല്‍ പണിയും ഇവര്‍ കാണിക്കാറുണ്ട്.

**** രാമേശ്വരത്തെ ലത് പോലെ...

അങ്ങനെയിരിക്കേ ഒരു കൊയ്ത്തു കാലം വന്നെത്തി.ഞങ്ങളുടെ പാടത്തും കൊയ്ത്തു തുടങ്ങി.രാവിലെ 8 മണിയോടെ കൊയ്ത്തുകാര്‍ പാടത്തെത്തും.ഓരോരുത്തര്‍ക്കും കൊയ്യാനുള്ള ഭാഗം ചാലിട്ട് തിരിച്ച് കൊടുക്കും.അവരവര്‍ക്കു കിട്ടിയ ഭാഗത്ത് നിര നിരയായി നിന്ന് പെണ്ണുങ്ങള്‍ താളത്തില്‍ കൊയ്യുന്നത് കാണാന്‍ ഒരു പ്രത്യേക രസമാണ്.


കൊയ്ത്തുകാര്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം എത്തിക്കുക എന്നുള്ളത് തന്നെ നല്ലൊരു ജോലി ആയിരുന്നു.അടുപ്പിനു ഒരു നേരവും വിശ്രമം ഉണ്ടാവില്ല.ഇന്നത്തേ പോലെ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്നില്ലല്ലോ .വിറകടുപ്പില്‍ തന്നെ വേണം തന്നെ എല്ലാം ചെയ്യാന്‍.രാവിലെ ചായ,പലഹാരം,11 മണിയോടെ കട്ടന്‍ ചായ,ഉച്ചക്കുള്ള ഊണ് എല്ലാം സമയാ സമയങ്ങളില്‍ പാടത്തെത്തിക്കണം



പരദൂഷണങ്ങളും പയ്യാരങ്ങളും പറഞ്ഞു പാടവരമ്പില്‍ ഇരുന്നാണു കൊയ്ത്തുകാര്‍ ഭക്ഷണം കഴിക്കുന്നത്.



അങ്ങനെ ഒരു ദിവസം കൊയ്ത്ത് കഴിഞ്ഞ് പാട വരമ്പത്തിരുന്നു അയലുവക്കത്തെ കുട്ടപ്പന്‍ ചേട്ടന്റെ മോന്‍ പ്രേമിച്ചു കല്യാണം കഴിച്ചതിനെ കുറിച്ചും കിഴക്കേലെ ചന്ദ്രനു കല്യാണം കഴിഞ്ഞു 5 വര്‍ഷം ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ കുറിച്ചും ഒക്കെ പറഞ്ഞു ഊണു കഴിക്കുകയായിരുന്നു.ചുറ്റുവട്ടത്ത് നടക്കുന്ന പ്രേമങ്ങള്‍,ഒളിച്ചോട്ടങ്ങള്‍,ഡൈവോഴ്സുകള്‍,ആത്മഹത്യകള്‍ അവയുടെ എല്ലാം കാരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം അപ്പോള്‍ ആണു ചര്‍ച്ചാവിഷയം ആകുന്നത്.



ഊണു കഴിഞ്ഞ് വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീമതി ചിന്നു വായ് തുറന്ന് വലിയൊരു കോട്ടു വായ് വിട്ടു.ചില കാര്യങ്ങള്‍ വേണ്ടാ വേണ്ടാ എന്നു വിചാരിച്ചാലും നമ്മള്‍ ചെയ്തു പോകും. അല്ലെങ്കില്‍ പിന്നെ ചിന്നു ചേച്ചിക്ക് ആ സമയത്ത് കോട്ടുവായ് വിടണ്ട വല്ല കാര്യവും ഉണ്ടോ ??


വയറു നിറഞ്ഞാല്‍ കുറുക്കന്‍ പോലും ഓരിയിടുന്നു.പിന്നെയാണോ പാവം ചിന്നു ചേച്ചി


സമയം നീങ്ങുന്നു,സെക്കന്റുകള്‍ മിനുട്ടുകളും മിനിട്ടുകള്‍ മണിക്കൂറുകളും ആകുന്നു


ചിന്നു ചേച്ചിക്ക് വായ് അടക്കാന്‍ പറ്റുന്നില്ല


കൂടെ ഇരുന്നവര്‍ പഠിച്ച പണി പതിനെട്ടും നോക്കി.നോ രക്ഷ...



ചിന്നുവിന്റെ കണ്ണില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങിയത് അടുത്തിരുന്ന കാര്‍ത്തു നുള്ളിയത് കൊണ്ടല്ലായിരുന്നു..വായ് അടക്കാന്‍ എന്തു ചെയ്യും എന്നോര്‍ത്തിട്ടായിരുന്നു.



പിന്നെ താമസിയാതെ അയലത്തെ സുകുവിന്റെ ഓട്ടോ വിളിച്ച് വാ പൊളിച്ചിരിക്കുന്ന ചിന്നു ചേച്ചിയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോയി.സ്ഥാനം തെറ്റി പോയ താടിയെല്ല് പിടിച്ച് നേരെ പിടിച്ചിടുന്നത് വരെ ഉദ്ദേശം 1 മണിക്കൂറോളം ചിന്നു ചേച്ചിയുടെ വായ് തുറന്നു തന്നെ ഇരുന്നു.





എന്തായാലും ആ സംഭവത്തിനു ശേഷം ചിന്നു ചേച്ചി കോട്ടുവായ് ഇട്ടിട്ടില്ലാത്രെ !!!





******രാമേശ്വരത്തെ ലത് = ക്ഷൌരം.
അവിടെ തിരക്കാവുമ്പോള്‍ ഒരാളെ പകുതി ഷേവ് ചെയ്തിട്ട് അടുത്തയാളെ ഷേവ് ചെയ്യും അതും പകുതിയാക്കിയിട്ട് അടുത്തയാളെ പിടിക്കും.അപ്പോള്‍ കസ്റ്റമര്‍ പോകുകയുമില്ല കാര്യങ്ങള്‍ നടക്കുകയും ചെയ്യും .

Sunday, August 24, 2008

ഒരു പോത്തിന്റെ കഥ..







വര്‍ഷങ്ങള്‍ക്കു മുന്‍പിലെ ഒരു നട്ടുച്ച നേരം.ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞു പതിവു പോലെ കടുക്കാച്ചി മാവിന്റെ ചുവട്ടിലേക്കു നടന്നു.മാവു നില്‍ക്കുന്ന പറമ്പ് വീട്ടില്‍ നിന്നും അല്പം അകലെ ആണ്.അച്ഛന്‍ പേരു കേട്ട കൃഷിക്കാരന്‍ ആയതിനാല്‍ ഏകദേശം അഞ്ചേക്കറോളം വരുന്ന പറമ്പില്‍ കപ്പ,വാഴ,ഇഞ്ചി,മഞ്ഞള്‍.പച്ചക്കറികള്‍ തുടങ്ങി എല്ലാ വിളകളും കൃഷി ചെയ്തിട്ടുണ്ടായിരുന്നു.

മാവു നില്‍ക്കുന്ന പറമ്പില്‍ ഇഞ്ചിയും മഞ്ഞളും ആണു മെയിന്‍ കൃഷി.ഇഞ്ച്ചി വാരങ്ങള്‍ക്ക് നടുവില്‍ ആയാണു മാവിന്റെ സ്ഥാനം.അന്നേ സമ്മിശ്ര കൃഷിയില്‍ താല്പര്യം ഉള്ള ആളായതിനാല്‍ " നിന്നെ ഒക്കെ വളര്‍ത്തുന്ന നേരം കൊണ്ട് 10 തെങ്ങിന്‍ തൈ വെച്ചാല്‍ വയസ്സുകാലത്ത് അതിനുള്ള അനുഭവം ഉണ്ടാകും " എന്ന പഴമൊഴിയില്‍ മുറുകേ പിടിച്ചു ഇഞ്ചിവാരത്തിനിടയില്‍ തെങ്ങിന്‍ തൈ നടാനായി കുഴികളും കുത്തി ഇട്ടിട്ടുണ്ടായിരുന്നു.



മാവിന്‍ ചുവട്ടില്‍ വീഴുന്ന മാമ്പഴം അപ്പപ്പോള്‍ പോയി എടുത്തില്ലെങ്കില്‍ അന്നത്തെ എന്റെ ഒന്നാം നമ്പര്‍ ശത്രുവായ എന്റെ പൊന്നാങ്ങള പോയി എടുക്കും എന്നതു കൊണ്ട് ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും മാവിന്‍ ചുവട്ടില്‍ പോയി നോക്കുക എന്നുള്ളതു അക്കാലത്ത് എന്റെ പതിവായിരുന്നു

എന്നേക്കാള്‍ അവന്‍ ഇളയതാണു എന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ഓട്ടത്തിന്റെ കാര്യത്തില്‍ ഗുണ്ടുമണീ പോലെ ഇരിക്കുന്ന എന്നേക്കാള്‍ വേഗം ഓടിയെത്താന്‍ അവനു കഴിയും അവന്റെ പുറകെ പ്ലിക്കു പ്ലിക്കൂ എന്ന തടിയും വെച്ച് ഉരുണ്ടുരുണ്ടു പോകുന്ന ,ഞാന്‍ താഴെ വീണു കിടക്കുന്ന മാമ്പഴം ചൂണ്ടി അവനോടു പറയും :



" എടാ ചെറുക്കാ, അതു ഞാന്‍ കണ്ട മാമ്പഴമാ.. അതെന്റെയാ, അതു നീ എടുക്കരുത് "


ആദ്യം ഓടിയെത്തിയ അവനുണ്ടോ അതു കേള്‍ക്കുന്നു.അവനെക്കാള്‍ 2 വര്‍ഷം മുന്‍പ് ഈ ഭൂമിയിലേക്ക് വന്നതല്ലേ ഞാന്‍.. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും എന്ന കാര്യം ഓര്‍ക്കുക പോലും ഇല്ലാതെ ഞാന്‍ കണ്ടു വെച്ച മാമ്പഴം തന്നെ അവന്‍ ആദ്യം ചാടി എടുക്കും



മാവിന്‍ ചുവട്ടില്‍ വേറെ മാമ്പഴം ഉണ്ടെങ്കിലും ഇതു തന്നെ എടുക്കുന്ന ഇവന്‍ എങ്ങനെ എന്റെ നമ്പര്‍ വണ്‍ ശത്രു ആകാതിരിക്കും



" എന്റെ മാമ്പഴം ഇങ്ങു താടാ.. അതു ഞാന്‍ അല്ലേ ആദ്യം കണ്ടെ"



" ഇന്നാടീ ..ഇതു നീ എടുത്തോ !"



ഹും അവന്റെ വിളി കേട്ടില്ലേ..എടീ എന്ന്



എന്നാലും ആശയോടെ മാമ്പഴം വാങ്ങാന്‍ കൈ നീട്ടി ചെല്ലുന്ന എന്നോട് ഉം.... .".ഇന്നാ നീ മുട്ടു കടിച്ചോ "

എന്നും പറഞ്ഞു കൈയ്യുടെ മുട്ട് നീട്ടിക്കാണിക്കുന്ന അവന്‍ എങ്ങനെ ശരിയാകും?





അങ്ങനെ ഒരു അഭിശപ്ത ദിവസം അവനെ കാണാതെ , മാവിന്‍ ചുവട്ടില്‍ പോയി മാമ്പഴം പെറുക്കിയെടുത്ത് പാവാടയില്‍ തന്നെ ശേഖരിച്ച്,ഇനിയും മാമ്പഴം ചാടുമെങ്കില്‍ എടുക്കാം എന്ന വിചാരത്തോടെ മാവിന്റെ മുകളിലേക്കും നോക്കി " താമസം എന്തേ വരുവാന്‍ "എന്ന പാട്ടും പാടി നടക്കുന്ന സമയം...പാടുന്നതിനൊപ്പം തന്നെ കടുക്കാച്ചി മാമ്പഴം അതിന്റെ ഞെട്ടു കടിച്ചു കളഞ്ഞു ചപ്പി കുടിക്കുന്നും ഉണ്ട്.ആസ്വദിച്ചുള്ള പാട്ടും മാമ്പഴം തീറ്റയും നടക്കുന്നതിനിടെ ഒരു ശബ്ദം !





ഭൂമി കുലുങ്ങുന്നതാണോ അല്ല.എന്തോ ബഹളം ഒക്കെ കേള്‍ക്കുന്നു.എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ എന്താണെന്ന് മനസ്സിലാവുന്നില്ല. അങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുമ്പോള്‍ അതാ കറുകറുത്തൊരു സാധനം ഇഞ്ചികണ്ടത്തിലേക്കു പാഞ്ഞു വരുന്നു.

എന്റമ്മേ !!! ഇതൊരു പോത്താണല്ലോ.. ആകേ കൂടി സിനിമാ നടന്‍ ജയന്റെ സൌന്ദര്യം ഉള്ള മുഖം.എന്താ ബോഡി ! നല്ല നീണ്ടു വിടര്‍ന്ന കണ്ണുകള്‍ ! നല്ല എണ്ണക്കറുപ്പുള്ള ദേഹം.പക്ഷേ ആ സൌന്ദര്യത്തിനു മങ്ങലേല്പിച്ചു കൊണ്ട് അവിടവിടെ പാടത്തെ ചെളി പുരണ്ടിരിക്കുന്നു.

അല്ല ഇവനെന്തിനാ ഇങ്ങനെ ഓടുന്നേ..അവന്റെ കാമുകിയെ ആരാണ്ട് തട്ടിക്കൊണ്ട് പോയിട്ട് വിറളി പിടിച്ച് ഓടുന്നതു പോലെ.


ഇഞ്ച്ചി വാരങ്ങള്‍ ഒന്നും പ്രശ്നം അല്ലെന്ന മട്ടില്‍ അവന്‍ ഓരോ വാരങ്ങളും ഈസിയായ് ചാടിക്കടന്ന് എന്റെ തൊട്ടടുത്തെത്തി.ഇവന്റെ പുറപ്പാട് എന്തിനെന്നറിയാതെ നോക്കി നിന്ന ഞാന്‍ പിന്നീടു പറക്കുന്ന പോലെ ഒരു തോന്നലായി...


തോന്നല്‍ അല്ല.ശരിക്കും പറക്കുക തന്നെ ആണു.

പെട്ടെന്ന് ധിം എന്നൊരു ഒച്ച. ഒപ്പം എന്റെ എവിടെയൊക്കെയോ ചതയുന്ന പോലെ വേദനയും!! തെങ്ങിന്‍ തൈ നടാനായി അച്ഛന്‍ കുഴി എടുത്തിട്ടിരിക്കുന്നതിലേക്ക് ഞാന്‍ സ്മൂത്തായി ലാന്‍ഡ് ചെയ്ത ഒച്ച ആണു കേട്ടത്.



കണ്ണും മിഴിച്ചു നോക്കിയപ്പോള്‍ അതാ പോത്ത് കൊമ്പും കുലുക്കി എന്റെ നേരെ വീണ്ടും വരുന്നു.



എന്റമ്മോ !!!!!!!!!!!!!!!


ഞാന്‍ ഫുള്‍ ട്രെബിളിലും ബാസിലും ആറരക്കട്ടയിൽ തന്നെ നാലു നെലോളി പാസാക്കി....അല്പം പോലും ഒച്ച പുറത്തു വന്നില്ലെങ്കിലും !!


തെങ്ങും കുഴിയില്‍ ഒടിഞ്ഞു മടങ്ങിക്കിടക്കുന്ന എന്നെ കണ്ടിട്ട് പാവം തോന്നിയിട്ടോ എന്തോ വെട്ടാന്‍ വന്ന പോത്ത് എന്നെ വിട്ടു പാഞ്ഞു.


പോത്ത് ഇഞ്ച്ചിപ്പറമ്പിലേക്കു കയറി വരുന്നതു കണ്ട അമ്മയും അച്ഛനും ഒക്കെ ഞാന്‍ വടിയായിക്കാണും എന്ന ധാരണയില്‍ ഉറക്കെ കരഞ്ഞ് ,പറമ്പിലേക്ക് ഓടിക്കയറി വരുന്നുണ്ടായിരുന്നു..പറമ്പിലെങ്ങും എന്നെ കാണാഞ്ഞ് ഉറക്കെ കരഞ്ഞ അമ്മയുടെ ഒച്ച കേട്ടപ്പോള്‍ ഞാന്‍ എന്റെ വോളിയം ഒന്നൂടെ കൂട്ടി..

" .അമ്മേ !!!! " ഇത്തവണ ഒച്ച പുറത്തു വന്നു


തെങ്ങിന്‍ കുഴിയില്‍ നിന്നും എന്നെ വാരിയെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയപ്പോളും, അര്‍ദ്ധ ബോധാവസ്ഥയിലും ഞാന്‍ അമ്മയോട് പറഞ്ഞത് "ആ മാമ്പഴം അനിയനു കൊടുക്കല്ലേ" എന്നായിരുന്നുവത്രേ!!





പോത്ത് ആ ഓട്ടത്തില്‍ നേരെ അടുത്ത വീട്ടിലെ മുറ്റത്ത് പുഴുങ്ങിയ നെല്ലു മുറ്റത്തെ പനമ്പില്‍ ഇട്ടു ചിക്കിക്കൊണ്ടിരുന്ന സുബൈദത്താത്തയെ വെട്ടിയിട്ടിട്ടാണ് കടന്നത്.ഇടത്തേ വയറില്‍ കൊമ്പു കുത്തിക്കേറി ഒരു മാസത്തോളം ഇത്ത ആശുപത്രിയില്‍ ആയിരുന്നു.





ഇത്തയെ കുത്തിമലര്‍ത്തി വീണ്ടും പാഞ്ഞ പോത്തിനെ അവസാനം കോട്ടപ്പടി പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസ് എത്തി വെടി വെച്ചു കൊന്നു എന്നാണേ പിന്നീട് അറിഞ്ഞത്.



പക്ഷേ അന്നു വെടി വെക്കേണ്ടിയിരുന്നത് ആ പോത്തിനെ അല്ലായിരുന്നു.പാടത്തു ഉഴുവാന്‍ വേണ്ടി നിര്‍ത്തിയിരുന്ന പോത്ത് നല്ല പോലെ ഉഴുവാന്‍ വേണ്ടി അല്പം കള്ള് കുടിപ്പിച്ച സാക്ഷാല്‍ ഉഴവുകാരന്‍ പോത്തിനെ ആയിരുന്നു.കള്ളു കുടിച്ചാല്‍ മനുഷ്യന്‍ തന്നെ 4 കാലിലാ നടക്കുന്നെ..പിന്നെ പാവം പോത്തിന്റെ കാര്യം പറയണോ ?

എന്തായാലും ആ സംഭവത്തിനു ശേഷം ഞാന്‍ എന്തു കുരുത്തക്കേടു കാണിച്ചാലും എന്നെ എല്ലാവരും സ്നേഹപൂര്‍വ്വം എടീ പോത്തേ എന്നേ വിളിക്കുമായിരുന്നുള്ളൂ..നല്ലോര് പെങ്കൊച്ചായ എന്നെ വിളിക്കുന്ന പേരേ...കലികാലം അല്ലാതെന്താ ??

Friday, August 22, 2008

തുമ്പപ്പൂ പെയ്യണ പൂനിലാവ്...

രണ്ടിടങ്ങഴി എന്ന സിനിമ അതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്.അതിനെ കുറിച്ചു ഒരു കുഞ്ഞ് പോസ്റ്റ് ഇട്ടു എങ്കിലും അതു അഗ്രെഗേറ്റര്‍ കാണിക്കുന്നില്ല.ആ പോസ്റ്റ് ഇവിടെ കാണൂ..

തുമ്പപ്പൂ പെയ്യണ പൂനിലാവ്...

തകഴി ശിവശങ്കര പിള്ളയുടെ ശക്തമായ തൂലികയിൽ വിരിഞ്ഞ കുട്ടനാടിന്റെ മണമുള്ള രണ്ടിടങ്ങഴി എന്ന നോവലിന്റെ ചലചിത്രാവിഷ്കാരം ആയ രണ്ടിടങ്ങഴി റിലീസ് ആയത് 1958 ആഗസ്റ്റ് 24 നാണ്.ഈ മാസം ഗോള്‍ഡന് ജൂബിലി ആഘോഷിക്കുന്ന ഈ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള് ആകട്ടെ ഇന്ന്.







കുട്ടനാട്ടിലെ ഒരു ജന്മിയുടെ അടിയാന്‍ ആയിരുന്നു ഇട്ടിത്തറ കാളി.കാളിയുടെ സുന്ദരിയായ മകള് ചിരുതക്കു വിവാഹ പ്രായമായി.കരയിലെ ചെറുപ്പക്കാരായ ചാത്തനും കോരനും ചിരുതയെ ഇഷ്ടമായിരുന്നു.എന്നാല് ആദ്യം പെണ് പണം ആര് നല്‍കുന്നുവോ അവര്‍ക്ക് ചിരുതയെ നല്‍കാം എന്നു ദുരാഗ്രഹിയായ കാളി പ്രഖ്യാപിച്ചു.

കുറച്ച് പണം കടം കിട്ടാനായി കോരന് ജന്മിക്കു അടിമ ആകാന് തീരുമാനിക്കുന്നു. അങ്ങനെ ലഭിച്ച പണം പെണ് പണം കൊടുത്ത് കോരന് ചിരുതയെ സ്വന്തമാക്കുന്നു.

എന്നാല് കല്യാണ സമയത്ത് ജന്മി തമ്പ്രാന് പണം ആവശ്യപ്പെടുന്നു.അടിയാളരുടെ കല്യാണത്തിനു ജന്മികള്‍ക്ക് അവകാശപ്പെട്ടതത്രെ ഇത്. അന്ന് ചാത്തന് കോരനു പകരം തമ്പ്രാന്റെ അടിമ ആകുന്നു.

കോരനും ചിരുതയും കൂടെ അടുത്ത ഗ്രാമത്തിലേക്കു പോകുന്നു. അവിടെ പാടത്തു പണി ചെയ്തു സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നു.

ഇവിടുത്തെ ജന്മി ഔസേപ്പ് ഒരു ക്രൂരനായിരുന്നു.ജോലിക്കാരെ ഭീകരമായി ചൂഷണം ചെയ്യുന്ന ഒരു പ്രകൃതക്കാരന്.ചൂഷണത്തിനെതിരെ കോരന് പ്രതികരിക്കുന്നു.തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കാനായി അവരെ ഒരുമിച്ചു കൂട്ടുന്നു.

ഇതിനു പ്രതികാരമെന്നോണം ജന്മി അവനെ ക്രൂരമായി മര്‍ദ്ദിക്കുന്നു.ചാട്ടവാറിനടി കിട്ടിയ കോരന് ശരിക്കും ഒരു വിപ്ലവകാരി ആയി മാറുകയാണ്.ജന്മിക്കെതിരെ തൊഴിലാളികളേ സംഘടിപ്പിക്കാനും പാടത്ത് സമരം ചെയ്യാനും തയ്യാറാവുന്നു.

ജന്മി കോരനെതിരെ ഒരു ഗൂഡാലോചന നടത്തി അവനെ ഒരു കെണിയില് പെടുത്തുന്നു.മോഷണ കുറ്റം ചുമത്തി അവനെ അറസ്റ്റു ചെയ്യിക്കാന് നീക്കം നടത്തുന്നു.പോലീസ് അറസ്റ്റു ചെയ്യും എന്നു ഭയന്ന കോരന് അവിടെ നിന്നും ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നു.

ഇതിനിടെ ജന്മിയുടെ മകന് ചാക്കോ ചിരുതയെ മാനഭംഗപ്പെടുത്താന് ശ്രമിക്കുന്നു.തക്ക സമയത്ത് അവിടെ എത്തിയ കോരന് ആ ശ്രമത്തെ പരാജയപ്പെടുത്തി എങ്കിലും അന്നു ചാക്കോ കൊല്ലപ്പെടുന്നു.

കൊലപാതക കുറ്റത്തിനു അറസ്റ്റിലായ കോരന് 10 വര്‍ഷത്തെ ജയില് ശിക്ഷ ആണു ലഭിച്ചത്.ജയിലിലേക്ക് പോകുന്നതിനു മുന്‍പ് തന്റെ ഗര്‍ഭിണി ആയ ഭാര്യ ചിരുതയെ തന്റെ ഉറ്റ കൂട്ടുകാരന് ആയ ചാത്തനു നല്‍കുന്നു.എന്നാല് കോരന് ജയില് ശിക്ഷ കഴിഞ്ഞു പുറത്തു വരുന്നതു വരെ ചാത്തന് ചിരുതയെ സ്വന്തം പെങ്ങളെ പോലെ സംരക്ഷിക്കുന്നു.

ഈ സിനിമയുടെ പ്രധാന ആകര്‍ഷണം എന്നത് തകഴി രചിച്ച സംഭാഷണങ്ങള് ആണു.ഈ സിനിമയില് ആകെ 9 ഗാനങ്ങള് ഉണ്ടായിരുന്നു.എല്ലാം തന്നെ അക്കാലത്തെ ഹിറ്റുകളും ആയിരുന്നു.
കെ പി എ സി സുലോചന ആദ്യമായി സിനിമക്ക് വേണ്ടി പിന്നണീ ആലപിച്ചതും ഈ സിനിമയില് ആണ്.കമുകറ പുരുഷോത്തമനോടൊപ്പം തുമ്പപ്പൂ പെയ്യണ പൂ നിലാവ് എന്ന പാട്ട്..അവറ് തന്നെ ആലപിച്ച പൂമഴ പെയ്തല്ലോ എന്ന ഗാനവും സൂപ്പര് ഹിറ്റ് ആയിരുന്നു..
മലയാള സിനിമയിലെ അനുഗൃഹീത നടനായ ശ്രീ.പി ജെ ആന്റണീ കോരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ചതും ഈ സിനിമയില് ആയിരുന്നു. ഇതിൽ ചാത്തന് മുത്തയ്യയും ചിരുതയ്ക്ക് മിസ് കുമാരിയും ജീവൻ നൽകി. കേരളത്തില് അന്നു നിലവിലിരുന്ന ഫ്യൂഡല് വ്യവസ്ഥിതിയെ തുറന്നു കാണിച്ച ആദ്യത്തെ സിനിമയും രണ്ടിടങ്ങഴി തന്നെ

1958 ഇല്‍ പുറത്തിറങ്ങിയ രണ്ടിടങ്ങഴി എന്ന ചിത്രത്തിന്റെ അന്‍പതാം വാര്‍ഷികമാണ്.തിരുനൈനാര്‍ കുറിച്ചി എഴുതി തൃശൂര്‍ പി രാധാകൃഷ്ണന്‍ ഈണം നല്‍കി കമുകറ പുരുഷോത്തമനും കെ പി എ സി സുലോചനയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഇപ്പോളും എത്ര മധുരതരമാണ്.

Get this widget | Track details | eSnips Social DNA



തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്
നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്


പൂവാണ് തേനാണു നീയെന്നെല്ലാം ഏനു
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേനീ പുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന്
ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്


പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
പൊള്ളും വെയിലത്തു വേലചെയ്യും ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്
ഏനു
പൊന്നായി മാറ്റുമീ പൂവരമ്പ്

ഞാറു നടുമ്പമടൂത്തു വന്ന് ഒരു
കാരിയം ചൊന്ന മറന്നതെന്ത്?
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്
നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്

ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല്
എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ് നമ്മളെന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്



കടപ്പാട് : അപ് ലോഡഡ് ബൈ "ബയക്കല്‍ ഫ്രം ഹിസ് ഫോൾഡർ " നഷ്ട സ്വപ്നങ്ങളേ" ഇൻ ഇ സ്നിപ്സ്.ചിത്രത്തിനും വിവരത്തിനും കടപ്പാട് ഹിന്ദു ദിനപ്പത്രം

Sunday, August 17, 2008

എന്റമ്മച്ചിയേ !!!!! ദേ ഒരു പഴുതാര......

സെന്റിപീഡ് എന്ന് ആംഗലേയ നാമധേയം ഉള്ള പഴുതാരയെപറ്റിയുള്ള ഓര്‍മ്മകള്‍ ആകട്ടെ ഇന്ന്.പഴുതാരയെ കാണാത്തവരായി ആരും കാണില്ല.പഴുതാരയുടെ കടി കിട്ടിയിട്ടുള്ളവര്‍ വിരളമായിരിക്കും അല്ലേ.. ആ മഹാ ഭാഗ്യം എനിക്കുണ്ടായിട്ടൂണ്ട്.

പഴുതാരക്ക് ഏതാനും മില്ലി മീറ്റര്‍ മുതല്‍ 30 സെ.മീ വരെ നീളം കാണും.ചുമപ്പുകലര്‍ന്ന തവിട്ടു നിറമാണു ഇവക്കുള്ളത്.പരന്നു നീണ്ട ശരീരം ! നിരവധി ഖണ്ഡങ്ങള്‍ ആയാണു ശരീരം.ഓരോ ഖണ്ഡത്തിലും ഓരോ ജോടി കാലുകള്‍ ഉണ്ട്.ആദ്യ ജോടി കാലുകള് രൂപാന്തരം പ്രാപിച്ചു വിഷപ്പല്ലുകള്‍ ആയി കാണുന്നു.ഇവ മുട്ടയിട്ടാണു പ്രത്യുല്പാദനം നടത്തുന്നത്.ചൂടുകാലത്ത് മണ്ണില്‍ മുട്ടയിട്ട് ആ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.





എന്നാല്‍ അപൂര്‍വം ചില പഴുതാര ഇനങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിക്കാറുമുണ്ടത്രെ !!ചെറു ജീവികളായ പാറ്റ,ഈച്ച തുടങ്ങിയവയാണു ഇവയുടെ ഭക്ഷണം.ശരാശരി ആയുസ്സ് 6 വര്‍ഷമാണ്.





വര്‍ഷങ്ങള്‍ക്കു മുന്‍പാണു എനിക്ക് ആ കടി കീട്ടിയിട്ടുള്ളതു എങ്കിലും അതിന്റെ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.ഞാന്‍ ഏഴില്‍ പഠിക്കുന്ന പ്രായം..നല്ല മഴ ഉള്ള സമയം.മഴയുള്ള സമയത്തു എനിക്കു പൊതുവേ വിശപ്പു കൂടുതല്‍ ആണ്.. അമ്മ ചോദിക്കും നിന്റെ വയറ്റിലെന്താടീ കോഴികുഞ്ഞുണ്ടോ ഇത്ര വിശപ്പുണ്ടാകാന്‍ എന്നു ?വിശപ്പു മാറ്റാന്‍ ഞാന്‍ തന്നെ വഴിയും കണ്ടെത്തി..കപ്പ പറിച്ചതു ഇരുപ്പുണ്ടായിരുന്നു. അതെടുത്തു ചെണ്ട പുഴുങ്ങി.. അതില്‍ അല്‍പ്പം കാന്താരി മുളകരച്ചതും പച്ചവെളിച്ചെണ്ണയും അലപം തേങ്ങാ ചുറണ്ടിയതും കൂടി കൂട്ടി ഇളക്കി കഴിക്കാന്‍ നല്ല റ്റേസ്റ്റ് ആണ്.കാന്താരി മുളകു തപ്പിയപ്പോള്‍ അതു സ്റ്റോക്ക് ഇല്ല. പറംബില് ഇഷ്ടം പോലെ കാന്താരിച്ചെടി ഉണ്ട്.നിറയെ മുളകും.. അതില് നിന്നു അഞ്ചാറു മുളകു പൊട്ടിച്ചെടുക്കാം

ഇറയത്തു ചാരി വെച്ചിരുന്ന തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു.പണ്ടൊക്കെ പാടത്തു പണിയാനും ഞാറു നടാനും ഒക്കെ പോകുമ്പോള്‍ തൊപ്പിക്കുടയാണൂപയോഗിച്ചിരുന്നത്.ചൂരലും പനയോലയും കൊണ്ട് ഉണ്ടാക്കിയ കുട. അതു തലയില്‍ ലെവലായി ഇരിക്കാന്‍ പാകത്തിനു പാള കൊണ്ട് ഒരു ചുറ്റും ഉണ്ടാക്കും.

എന്തായാലും തൊപ്പിക്കുട എടുത്തു തലയില്‍ വെച്ചു കാന്താരിചെടിയുടെ അടുത്തു ചെല്ലുന്നതിനു മുന്നേ ചെവിയുടെ പുറകില് കിട്ടി ഒരു കടി !!!

കടി കിട്ടിയതും തൊപ്പിക്കുട വേഗത്തില്‍ തലയില്‍ നിന്നെടുത്തു താഴെ ഇട്ടു. അപ്പോള്‍ പാളചുറ്റിനിടയില്‍ കൂടി ഓടുന്നു ഒരു യമണ്ടന്‍ സാധനം !! നല്ല ചുവന്ന നിറത്തില്‍ നല്ല സുന്ദരി ഒരു പഴുതാര. !!!ഹോ ഇത്ര സുന്ദരിയായ ഒരു പഴുതാര കടിച്ചാല് ഇത്ര വേദനയോ..




കടി കിട്ടിയിടത്തു നീരു വെച്ചു തുടങ്ങിയപ്പോള്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് വീട്ടിലേക്കോടി.

എന്താടീ മോങ്ങുന്നേ ??

അമ്മയുടെ ചോദ്യം കേട്ടതും കരച്ചിലിന്റെ വോള്യം കൂട്ടി...അല്ലെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഏറ്റവും നല്ല വഴി ഉറക്കെ കരയുക ആണെന്നു അന്നേ എനിക്കറിയാരുന്നു..


പഴുതാര കടിച്ചിട്ടു വേദന സഹിക്കാന്‍ വയ്യേ എന്നും പറഞ്ഞു ഉറക്കെ കരഞ്ഞപ്പോള്‍ അമ്മ വേഗം കുറച്ചു തുമ്പയിലയും കുരുമുളകും കൂടി കൂട്ടി അരച്ച് ചെവിയില്‍ പുരട്ടി.കുറെ സമയം വേണ്ടി വന്നു ആ കരച്ചിലിന്റെ വോള്യം ഒന്നു കുറയാന്‍ .


അന്നു ആ തൊപ്പിക്കുട ഒന്നു കുടഞ്ഞു നോക്കിയിട്ട് തലയില് വെച്ചിരുന്നെങ്കില്‍ എനിക്കു തൊണ്ട കീറി കരയേണ്ടി വരില്ലായിരുന്നു..
ഇതു കണ്ടോ ലോകത്തിലെ എറ്റവും വലിയ പഴുതാര! ആമസോണിയന്‍ ജയന്റ് സെന്റിപീഡ് എന്നാണു നാമധേയം !!!






എന്തായലും പഴുതാര വിഷത്തിനുള്ള മരുന്നുകള്‍ കൂടി പറഞ്ഞില്ലെങ്കില് എനിക്കൊരു സമാധാനവും ഇല്ല.


1.പച്ച മഞ്ഞള് ഇടിച്ചു പിഴിഞ്ഞ നീരില് കായം ചാലിച്ചു പുരട്ടുക.
2.തുമ്പയില ഗോമൂത്രത്തില് അരച്ചു പുരട്ടുക
3.പഴുത്ത പ്ലാവില ഞെട്ട് തുമ്പച്ചാറില് അരച്ചു പുരട്ടുക
4.ആനച്ചുവടി അരച്ചു പുരട്ടുക
5.പച്ച മഞ്ഞളും തുളസിയിലയും കൂടെ മുറിവില് പുരട്ടുക
6.അശോകത്തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരു പുരട്ടുക
7.ചുണ്ണാമ്പു തുപ്പലില് ചാലിച്ചു പുരട്ടുക
8.കറി വേപ്പിലയും മഞ്ഞളും കൂടെ അരച്ചു പുരട്ടുക.


ഇത്രയും കാര്യങ്ങള് ഒക്കെയേ എനിക്കറിയാവൂ കെട്ടൊ..ഇനി നിങ്ങളുടെ സംഭാവന കൂടി ആകുമ്പോള് ഈ പോസ്റ്റ് പൂര്ണ്ണമാകും..
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് : ഗൂഗിള്‍

Wednesday, August 13, 2008

കൂടൊഴിയുന്ന പക്ഷി...

കേള്‍ക്കുന്നു ഞാനെന്റെ ഹൃദയ സ്പന്ദനം
നിലയ്ക്കാന്‍ വെമ്പുന്ന തുടിതാളം പോലെ
കാലത്തിന്‍ മുള്‍പ്പടര്‍പ്പില്‍ തട്ടി
കീറി മുറിഞ്ഞൊരു പെണ്‍ഹൃദയം..

ഉദയ സൂര്യന്റെ ദീപ പ്രഭ തട്ടി
ഉദിക്കുന്നു സ്വപനം ഒരു മഴവില്ലു പോലെ
രാത്രിയില്‍ വിടര്‍ന്നു മടങ്ങി പോയ
നിശാഗന്ധി പോലെയായ് എന്റെ സ്വപ്നങ്ങള്‍

ഞാനെന്റെ ജീവിതം വീണ്ടും ഓര്‍മ്മിച്ചു പോയ്
നോവുന്ന കഥകള്‍ പിന്തുടരുന്നു പോല്‍
ഇന്നു നിന്നോടോതാന്‍ വാക്കുകളെനിക്കില്ല
ഏകാന്തത മാത്രം ആണെന്റെ ജീവിതം

കണ്ണീരില്ല എനിക്കിന്നു ശേഖരിക്കാന്‍
കരയാന്‍ പോലും മറന്നു പോയ് ഞാന്‍
കാലങ്ങള്‍ നല്‍കിയ വേദനകള്‍
കണ്ടും സഹിച്ചും ഞാന്‍ നിന്നിടുന്നു

ഇനിയും ജന്മങ്ങള്‍ ഉണ്ടാകുമെങ്കില്‍
നമുക്കൊരുമിച്ചാ തീരത്തു പോകണം
ഇപ്പോള്‍ പിരിഞ്ഞു ഞാന്‍ പോയിടട്ടെ
ഇനിയും വരാതിരിക്കുവാനായ്
കൂടൊഴിഞ്ഞു ഞാന്‍ പോയിടട്ടെ.....

Saturday, August 9, 2008

ഒരു ട്രെയിനിങ്ങ് കഥ

അങ്ങനെ 28/7/2008 മുതല് 8/8/2008 വരെ നീണ്ട സംഭവ ബഹുലമായ ട്രെയിനിങ്ങ് അവസാനിച്ചു.

ജൂലൈ 27 – ആം തീയതി രാവിലെ ജില്ലാ ഓഫീസില്‍ നിന്നും ഒരു ഫോണ് കാള്.പിറ്റേ ദിവസം മുതല് ഐ എം ജി യില് വെച്ചു നടക്കുന്ന ട്രെയിനിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കണം, എന്ന നിര്‍ദ്ദേശം തരാന്‍ വിളിച്ചതാണ്.. കത്തു രണ്ടാഴ്ച്ച മുന്‍പേ അയച്ചിട്ടുണ്ട് എന്നറിയിചെങ്കിലും നാളിതു വരെ ആ കത്തു എന്റെ ഓഫീ‍ീസില് എത്തിയിട്ടില്ല !!

രേഖാ മൂലം അറിയിപ്പു കിട്ടാതെ പങ്കെടുക്കില്ല എന്ന നിര്‍ബന്ധ ബുദ്ധി അന്നു ഞാന്‍ കാണിച്ചില്ല.കാരണം ഐ എം ജി നടത്തുന്ന ട്രെയിനിങ്ങില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കേടുക്കണം.സ്വന്തം ജില്ലയില്‍ നടത്തുന്ന ട്രെയിനിങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഇതേ ട്രെയിനിങ്ങ് തന്നെ കോഴിക്കോട് അല്ലെങ്കില്‍ തിരുവനന്തപുരത്തു പോയി പങ്കെടുക്കേണ്ടി വരും.നിലവിലെ സാഹചര്യത്തില്‍ ഒരു ദിവസം പോലും വീട്ടില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആണെനിക്ക്.

കൂടാതെ ആ ട്രെയിനിങ്ങിനു പോകുന്ന അത്രയും ദിവസം മടുപ്പിക്കുന്ന ഈ ഓഫീസ് ജോലിയില്‍ നിന്നും ഒരു മോചനം ആകുമല്ലോ.ഫയലുകള്‍ക്കിടയില്‍ നിന്നും മുഖം ഒന്നുയര്‍ത്തി ശുദ്ധ വായു ശ്വസിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല എന്നു ഞാന്‍ മുന്‍പേ തീരുമാനിച്ചിരുന്നു.

അങ്ങനെ 28 നു രാവിലെ ട്രെയിനിങ്ങ് സെന്ററില് എത്തി.കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ കാര്യങ്ങളെ കുറിച്ചൊക്കെ വിശദീകരിച്ചു.പഠിപ്പിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ വളരെ സന്തോഷമായി.എം എസ് ഓഫീസ് ആണു പഠിപ്പിക്കുന്നത്..ഞാന്‍ സ്ഥിരം ചെയ്യുന്ന ജോലി ..എനിക്കു അധികം പഠിക്കാനൊന്നും ഇല്ല.

ഞങ്ങള് 30 പേര്.കേരളത്തിലെ പല ജില്ലകളില്‍ നിന്നും വന്നവര്‍.ആദ്യത്തെ ദിവസം പരസ്പരം പരിചയപ്പെടുന്ന ചടങ്ങില്‍ .ഞങ്ങളുടെ എല്ലാവരുടെയും കമ്പ്യൂട്ടര്‍ പരിജ്ഞ്ഞാനം ഫാക്കല്‍റ്റി മുന്‍പാകെ വിശദീകരിച്ചു..പലരുടെയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ട് എങ്കിലും മക്കള്‍ അതില്‍ വര്‍ക്കു ചെയ്യുന്നതു നോക്കുക..ഭര്‍ത്താവ് കമ്പ്യൂട്ടറില്‍ ചീട്ടു കളിക്കുന്നതു നോക്കുക..വല്ലപ്പോഴും വല്ല് സി ഡി യും ഇട്ടു കാണുക..ഇത്രത്തോളം അറിവേ പലര്‍ക്കും ഉണ്ടായിരുന്നുള്ളൂ..


ഞങ്ങള് എല്ലാവരും കുടുംബ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഉള്ളവര്‍!!!!!!!

നരച്ച തല !!! എങ്ങനെ പഠിക്കും !!!!

70 % മാര്‍ക്ക് വേണം.കമ്പ്യൂട്ടറ് പഠനം ഒരു ബാലി കേറാ മലയായി തോന്നി ഞങ്ങളില്‍ പലര്‍ക്കും!!

ക്ലാസ്സില്ലാത്ത സമയങ്ങളില്‍ അന്യോന്യം ചര്‍ച്ച ചെയ്തു ഞങ്ങള്‍ സംശയങ്ങള്‍ തീര്‍ത്തു.എല്ലാവരും ഒത്തു ചേര്‍ന്നു പഠിച്ചു.പല ഇടങ്ങളില്‍ നിന്നെത്തിയ ഞങ്ങള്‍ക്കെങ്ങനെ ഇത്ര ഒരുമയോടെ കഴിയാന്‍ പറ്റി ??

ബുദ്ധി മന്ദീഭവിച്ചു തുടങ്ങിയ ഈ പ്രായത്തില്‍ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു...

അവസാനം ആ ദിവസം വന്നെത്തി.ഞങ്ങള്‍ ഇത്രയും ദിവസം പഠിച്ചതെന്തൊക്കെ ആണു എന്നു പരീക്ഷിക്കുന്ന ദിവസം.ജോലി കിട്ടിക്കഴിഞ്ഞാല്‍ ഇനി പരീക്ഷ ഒന്നും ഉണ്ടാവില്ല എന്നു പണ്ടുണ്ടായിരുന്ന അഹങ്കാരം വെറുതേ ആയിരുന്നു എന്നു ബോധ്യമായി.

പരീക്ഷാത്തലേന്നു വീട്ടില്‍ എത്തി..പതിവു പോലെ വൈകിട്ടത്തെ ജോലികള്‍ കഴിഞ്ഞു മക്കളുടെ കൂട്ടത്തില്‍ ഞാനും ഇരുന്നു..സാധാരണ അവര്‍ക്കു പറഞ്ഞു കൊടുത്തിട്ടാണു ഞാന്‍ എഴുതാനും വായിക്കാനും ഒക്കെ പോകുന്നത്.

മക്കള്‍ക്കൊപ്പം ഓക്സ് ഫോഡ് ഡിക്ഷണറിയുടെ വലിപ്പമുള്ള ഒരു ബുക്കുമായി പഠിക്കാനിരുന്നു..അമ്മക്കു നാളെ എക്സാം ഉണ്ട്..അതു കൊണ്ട് അമ്മയെ ശല്യപ്പെടുത്തരുതു എന്നു മക്കളോടു നേരത്തെ പറഞ്ഞു വെച്ചു..

അപ്പോള്‍ പുത്രന്റെ വക ഡയലോഗ്

“ ഞങ്ങള്‍ക്കു കിട്ടുന്ന മാര്‍ക്കൊക്കെ അമ്മയെ കാണിച്ചു സൈന്‍ വാങ്ങാറില്ലേ ? അതു പോലെ അമ്മയുടെ ഉത്തര കടലാസും മാര്‍ക്കും ഞങ്ങളെയും കാണിക്കണം “”

ഞാനൊന്നു ഞെട്ടി..മൊട്ടേന്നു വിരിഞ്നിട്ടില്ല ..അവന്റെ ഒരു ആഗ്രഹമേ !

ദിവസവും വൈകുന്നേരം വീട്ടില്‍ വന്നിരുന്നു മക്കളെ തല്ലിയും ചീത്ത പറഞ്ഞും ഒക്കെ ആണു പഠിപ്പിച്ചെടുക്കാറ്...

എനിക്കു മാര്‍ക്കു കുറഞ്ഞു പോയാല്‍ പിന്നെ മക്കളുടേ മുഖത്തെങ്ങനെ നോക്കും ???

ഇന്ദ്രജിത്തിന്റെ ശരമേറ്റു മൃതപ്രായനായ ലക്ഷ്മണന്റെ ജീവന്‍ വീണ്ടെടുക്കാന്‍ സാഗരങ്ങള്‍ താണ്ടി ഹിമാലയ സാനുക്കളില്‍ പോയി മൃത സഞ്ജീവനി കൊണ്ടു വരാന്‍ പോയ ഹനുമാന്റെ ആത്മ വിശ്വാസം മനസ്സില് നിറച്ചു.

പരീക്ഷ കണ്ടു പീടിച്ചവനെ തല്ലി കൊല്ലണം എന്ന പ്രാര്‍ഥനയൊക്കെ മനസ്സില്‍ നിന്നും മായ്ച്ച് എനിക്കിതു എഴുതാന്‍ പറ്റും എന്ന ആതമ വിശ്വാസത്തോടെ പരീക്ഷ എഴുതി.

ട്രെയിനിങ്ങിന്റെ അവസാന ദിവസം സമാപന സമ്മേളനത്തില് ആശംസകള്‍ക്കും നന്ദി പ്രകടനങ്ങള്‍ക്കും ഇടയില്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു ഓഫീസര്‍ പാടി


ഓമന തിങ്കളില്‍ ഓണം പിറക്കുമ്പോള്‍
താമര കുമ്പിളില്‍ പനിനീര്..
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിള്‍ കണ്ണീര് മണ്ണില്‍
ഓരോ കുമ്പിള്‍ കണ്ണീര്...


കോഴ്സ് കോ ഓഡിനേറ്ററും ഫാക്കല്‍റ്റി മെംബേഴ്സും വിധി എഴുതി
“എല്ലാത്തിനും മിടുക്കരാണു നിങ്ങള്.അച്ചടക്കമുള്ളവര്‍..ശുഷ്ക്കാന്തിയുള്ളവര്‍..“

കമ്പ്യൂട്ടര്‍ ഫോബിയ എന്ന അസുഖം ഒക്കെ മാറിയാണു ഞങ്ങള് പുറത്തിറങ്ങുന്നത്..

അവസാനം ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റും കയ്യില് വാങ്ങി ട്രെയിനിങ്ങ് സെന്ററിന്റെ പടി ഇറങ്ങുമ്പോള്‍ ഇനിയും ഓഫീസിലെ വിരസതയിലേക്കു മടങ്ങണമല്ലോ എന്ന വേദനയായിരുന്നു എന്റെ മനസ്സില് !!!

Monday, August 4, 2008

ഈ കുഞ്ഞിന്റെ പോസ്റ്റ് കാണൂ.. അഭിപ്രായം അറിയിക്കൂ...

മേഘാറോസ് എന്ന നാലാം ക്ലാസ്സുകാരി ഒരു ബ്ലോഗ്ഗ് തുടങ്ങി.ഒരു കുഞ്ഞു കവിതയും എഴുതി..ആ കുഞ്ഞിനു മലയാളം നന്നായി ടൈപ്പ് ചെയ്യാന്‍ അറിയില്ല.എങ്കിലും അവളുടെ അങ്കിളിനെ കൊണ്ട് അതു ടൈപ്പ് ചെയ്യിച്ച് പോസ്റ്റ് പബ്ലിഷ് ചെയ്തു നമ്മുടെ അഭിപ്രായങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു..ഇതു വായിക്കൂ.. അഭിപ്രായങ്ങള്‍ പറയൂ..