Sunday, April 20, 2008

ഈ തീറ്റ വീരനെ കണ്ടിട്ടുണ്ടോ ???????


ദേ.... ഇവനെ കണ്ടോ പൂവും കടിച്ചുപിടിച്ചോടുന്ന തൊരപ്പനെലി? ഒറ്റനോട്ടത്തിന് ഇവനെ കണ്ടാല്‍ ആരും അങ്ങിനെയല്ലെ പറയൂ.. പക്ഷെ ഇവന്‍ നമ്മുടെ നാട്ടുകാരനേയല്ല. വടക്കെ അമേരിക്കയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ കാണപ്പെടുന്ന തൊരപ്പനെലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്റെ പേരോ അതി ഗംഭീരം "സ്റ്റാര്‍ നോസ്ഡ് മോള്‍ " (ഇനിയിപ്പം മോളല്ല മോനാണെങ്കിലും മോളെന്നു തന്നെ വിളിച്ചേ പറ്റൂ!) അഥവാ നക്ഷത്ര മൂക്കന്‍ തുരപ്പനെലി അപ്പനും അമ്മയും ഇട്ട പേര് കോണ്ടിലൂറ ക്രിസ്റ്റാറ്റ എന്നാ‍ണ്। കറുത്ത നിറം॥ദേഹം നിറയെ പതുപതുത്ത രോമം, കൈ കാലുകളില്‍ കൂര്‍ത്ത നഖങ്ങള്‍ മുഖത്തു കണ്ണോ വായോ ഒറ്റനോട്ടത്തില്‍ ആരും കാണില്ല ഉള്ളതു ചുവന്ന പൂവ് വീടര്‍ന്നു നില്‍ക്കുന്ന പോലൊരു മൂക്കു മാത്രം

വടക്കേ അമേരിക്കയിലൊക്കെ കാണുന്ന എലി വര്‍ഗ്ഗത്തില്‍ പെട്ട ഇവന്‍ അത്ര മോശക്കാരന്‍ ആണെന്നു ആരും വിചാരിക്കണ്ടാ ജന്തു ലോകത്തിലെ ശാപ്പാട്ടുരാമന്‍ തന്നെയാണ് ഇവന്‍ നമ്മുടെ "തീറ്റ റപ്പായി" യെ പോലെ
ഒരു സെക്കന്‍ഡ് കൊണ്ട് അഞ്ചു പ്രാണീകളേ വരെ അകത്താക്കാന്‍ മിടുക്കനാണ് ഇവന്‍ ഇവന്റെ ഇഷ്ട ഭോജ്യം നമ്മുടെ മണ്ണീരയാണ് എങ്കിലും മീനുകളെയും ഞണ്ടുകളേയും പുഴുക്കളെയുമൊന്നും വെറുതേ വിടാന്‍ ഇവന്‍ ഒരുക്കമല്ല താനും।
പ്രായപൂര്‍ത്തിയെത്തിയ ഒരു നക്ഷത്രമൂക്കന് ഏകദേശം 15 മുതല്‍ 20 വരെ സെന്റീമീറ്റര്‍ നീളവും 75 ഗ്രാം വരെ തൂക്കവുമുണ്ടാവും। 44 പല്ലുകളും. പിങ്ക് നിറത്തിലുള്ള ഇരുപത്തിരണ്ടോളം സ്പര്‍ശനികളാണ്‍ ഇവയുടെ മൂക്കിനു ചുറ്റും വിടര്‍ന്ന പൂവ് പോലെ കാണപ്പെടുന്നത്। ഇവന്‍ നല്ലൊരു നീന്തല്‍ വിദഗ് ധനും മുങ്ങല്‍ വീരനും ഒക്കെയാണ് തുരപ്പന്റെ വര്‍ഗ്ഗത്തില്‍ പെട്ടതിനാല്‍ മണ്ണു മാന്തുന്ന കാര്യത്തില്‍ ഇവന്‍ ബഹുമിടുക്കനും അര മീറ്റര്‍ വരെ കുഴിച്ചാണ് ഇവ മാ‍ളമുണ്ടാക്കുന്നത്...
ഇവന്റെ മറ്റൊരു പ്രത്യ്യേകത വാലാണ്। മറ്റുള്ള ജീ‍വികളെ അപേക്ഷിച്ച് ഇവന്റെ വാലിനൊരു പ്രത്യേകതയുള്ളത് തണുപ്പുകാലമായിക്കഴിഞ്ഞാല്‍ അത് മൂന്നു നാലിരട്ടി വീര്‍ക്കും। കൊഴുപ്പ് തണുപ്പുകാലത്ത് ശേഖരിച്ചു വയ്ക്കാ‍നാണത്രെ??
രണ്ടു വര്‍ഷം വരെ ചിലയിനം മോളുകള്‍ ജീവിച്ചിരിക്കാറുണ്ട്, പലപ്പോഴും വെള്ളത്തിനടിയില്‍ കഴിയുമെങ്കിലും കൂടുതല്‍ സമയവും കരയില്‍ കഴിയുന്ന ഈ നക്ഷത്രമൂക്കന്മാരെ എവിടെ കണ്ടാലും മൂങ്ങകള്‍ വെറുതെ വിടാറീല്ല ഓടിച്ചിട്ട് പിടിച്ച് ഭക്ഷിക്കും।
ചതുപ്പു നിലങ്ങളുള്ളിടത്താണ്‍ ഇവയെ ധാരാളമായി കണ്ടു വരുന്നത്। മനുഷ്യന്‍ ചതുപ്പു പ്രദേശങ്ങള്‍ വാസസ്ഥലങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നക്ഷത്രമൂക്കനെലികളേയും കാലക്രമേണ ചില്ലിട്ട് വയ്ക്കേണ്ടി വരും ॥ഒരു കാലത്ത് ഇവരും ഭൂമിയിലുണ്ടായിരുന്നു എന്ന തെളിവിനു വേണ്ടി..!!!

Thursday, April 17, 2008

എന്തു നല്ല നെക് ലേസ് !!!!!!!!!!!!!






ചില സംഭവങ്ങള്‍ അങ്ങിനെയാണ്, കാരമുള്ളു പോലെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങും. രക്തം വാര്‍ന്നൊലിച്ച് വേദനിപ്പിച്ച് അതങ്ങിനെയിരിക്കും വര്‍ഷങ്ങളോളം..... അത്തരത്തില്‍ എന്റെ മനസ്സിനെയും പിടിച്ചുലച്ച ഒരു ദിവസമായിരുന്നു 2004 ഡിസംബര്‍ 26.

മനുഷ്യര്‍ എത്ര നിസ്സാര ജീവികള്‍ ആണെന്ന സത്യം എത്ര നിശിതമായാണ് രണ്ടായിരത്തി നാല് ഡിസംബര്‍ ഇരുപത്തി ആറിനു സുമാത്രാ ദ്വീപു മുതല്‍ ആഫ്രിക്കയുടെ തീരങ്ങളിലൂടെ മരണതാണ്ഡവമാടിയ രാക്ഷസ തിരമാലകളിലൂടെ നമ്മെ ഓര്‍മിപ്പിച്ചത് ആര്‍ത്തികള്‍,മത്സരങ്ങള്‍,വെട്ടിപ്പിടിക്കലുകള്‍ എല്ലാം നിമിഷ നേരം കൊണ്ട് അവസാനിക്കുന്നുനമുക്കു വെള്ളവും വെളിച്ചവും തരുന്ന പ്രകൃതി അമ്മ മാത്രമല്ല സംഹാര രുദ്ര കൂടിയാണെന്നു ഓര്‍മിപ്പിക്കുമ്പോള്‍ നാം കൂടുതല്‍ വിനയാന്വിതരാകേണ്ടിയിരിക്കുന്നു ചതിച്ചും കൊന്നും കെട്ടിപ്പടുക്കുന്ന മഹാ സൌധങ്ങളും ശാസ്ത്രത്തിന്റെ ശൂന്യാകാശത്തേക്കുള്ള പറക്കലുകളും പ്രകൃതിയുടെ ചെറിയ ഒരു കലി തുള്ളലിനു മുന്നില്‍ ഒന്നുമല്ല എന്നു നാം മനസ്സിലാക്കിയ ദിനമാണ് സൂനാ‍മി തിരമാലകള്‍ ഇന്ത്യന്‍ തീരം ഉള്‍പ്പെടെയുള്ള കടലോരങ്ങളില്‍ നിന്നും പതിനായിരങ്ങളെ കവര്‍ന്നെടുത്ത ദിനം.

ഞാനന്നു ഇടുക്കിയില്‍ ജോലി ചെയ്യുന്നു പുലര്‍ച്ചെ മുതല്‍ എല്ലാ ചാനലുകളിലും തല്‍ സമയ സം പ്രേഷണങ്ങള്‍ നടക്കുന്നുമനുഷ്യരും മൃഗങ്ങളും വാഹനങ്ങളും എല്ലാം വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന ഭീതിതമായ കാഴ്ച ആരെയും വേദനിപ്പിക്കുംആര്‍ക്കും കണ്ടു നില്‍ക്കാന്‍ പോലും പറ്റാത്ത ദൃശ്യങ്ങള്‍ ആയിരുന്നില്ലെ അവ. ഞാന്‍ അന്നു എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഇരുന്നു ആ രംഗങ്ങള്‍ കാണുകയായിരുന്നു. ചാനലില്‍ അവതാരക സംഭവങ്ങള്‍ വിവരിച്ചു കൊണ്ടിരിക്കുന്നുഒപ്പം തല്‍ സമയ സം പ്രേഷണവും

ശ്രീലങ്കന്‍ തീരത്തുള്ള ഒരു റിസോര്‍ട്ടിലേക്ക് തിരമാലകള്‍ ആഞ്ഞടിക്കുന്നു റിസോര്‍ട്ടിന്റെ മുറ്റത്തുള്ള ഒരു പോസ്റ്റില്‍ ഒരു വൃദ്ധന്‍ അള്ളിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ മേലേക്കു തിരമാലകള്‍ അടിച്ചു കയറുന്ന ഭീദിതമായ ദൃശ്യം ആണു സ്ക്രീനില്‍ അപ്പോള്‍! ജീവനും മരണത്തിനുമിടയില്‍ പെട്ടുപോയ ആ വൃദ്ധന്റെ പരിതാപകരമായ അവസ്ഥയോര്‍ത്ത് എന്റെ മനസ്സു പിടഞ്ഞു.. എന്റെ ദൈവമെ ആ വൃദ്ധനു ഒന്നും സംഭവിക്കല്ലേ അദ്ദേഹത്തിന്റെ ജീവന്‍ തിരികെ കിട്ടണേ എന്ന നിശബ്ദ പ്രാര്‍ഥനയോടെ ഞാന്‍ ഇരിക്കുന്നു

ഇല്ല ... തൊട്ടടുത്ത നിമിഷം ഒരു വലിയ തിരമാല ആഞ്ഞടിച്ചപ്പോഴേക്ക് അദ്ദേഹത്തിന്റെ കൈകള്‍ വിട്ടു പോയി. മരണത്തിലേക്കു അദ്ദേഹം ഒഴുകി നീങ്ങുന്നത് നിസ്സഹായതയോടെ കണ്ടിരിക്കുമ്പോള്‍ ആണ് സുഹൃത്തിന്റെ ഭാര്യ ഞങ്ങള്‍ക്കു ചായയുമായി കടന്നു വന്നത്.

ടി വി യിലെ വാര്‍ത്ത ഒന്നു നോക്കി അവര്‍ പറഞ്ഞു

“ ഹോ എന്തു നല്ല നെക് ലേസ് "

സുനാമിയെ പറ്റിയോ ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ പറ്റിയോ അവര്‍ ഒരു വാക്കും മിണ്ടിയില്ലഅങ്ങനെയൊരു സംഭവം ലോകത്ത് നടക്കുന്നുണ്ടെന്നു പോലും അവരറിഞ്ഞില്ലാനു തോന്നും അവരുടെ മുഖഭാവം കണ്ടാല്‍ . അവിടെ ഒഴുകിനീങ്ങിയ മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ശരീരങ്ങള്‍ അവര്‍ കണ്ടില്ല.. അലമുറയിടുന്ന ജനത്തിന്റെ ആരവങ്ങള്‍ അവര്‍ കേട്ടില്ല..! പകരം അവരുടെ കണ്ണുകള്‍ ചെന്നെത്തിയത് ആ വാര്‍ത്താ വായനക്കാരിയുടെ കഴുത്തിലെ മാലയില്‍ ആയിരുന്നു!!!.

ആകെ മൂകമായിരുന്ന അന്തരീക്ഷത്തില്‍ അവരുടെ ഈ വാക്കുകള്‍ ഒരു പെരുമ്പറയില്‍ നിന്നും വന്നപോലെ എന്നെ ഭീതിപ്പെടുത്തി.. എത്ര നിസ്സാരമായാണാ സ്ത്രീ പ്രതികരിച്ചത്..

ആ സ്ത്രീയില്‍ നിന്നും ഈ വാചകം കേട്ടപ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതു എന്നു ചിന്തിക്കാന്‍ പോലും കഴിയാതെ ഏറെ നേരം ഞാന്‍ മരവിച്ചിരുന്നുപോയി..

ചിലര്‍ അങ്ങിനെയാണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍. ചുറ്റും എന്തു നടക്കുന്നു എന്ന് മനപ്പൂര്‍വ്വമോ അല്ലാതെയോ ശ്രദ്ധിക്കാത്തവര്‍. ആഡംബരങ്ങളില്‍ മാത്രം എപ്പോഴും മനസ്സൂന്നുന്നവര്‍.. അങ്ങിനെയുള്ളവരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍..!!!

വര്‍ഷം മൂന്നു കഴിഞ്ഞിട്ടും സുനാമിയുടെ ഓര്‍മ്മകളില്‍ ഈ ഒരു സംഭവം കറുത്ത പാടായി എന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്നു!!.