Monday, May 25, 2009

തൊടുപുഴയിലെ ബ്ലോഗേഴ്സ് മീറ്റ് - എന്റെ ചിന്തകൾ !

ബ്ലോഗ്ഗിംഗ് നിർത്തണം നിർത്തണം എന്ന അതിമോഹവുമായി നടന്ന എന്നെ തൊടുപുഴ മീറ്റിലേക്ക് ക്ഷണിച്ചത് ഹരീഷ് ആയിരുന്നു.സ്നേഹപൂർവമായ ആ ക്ഷണം നിരാകരിക്കാൻ കഴിയാതെ ഞാൻ വരാം എന്നു സമ്മതിച്ചത് എന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നു എന്നെനിക്ക് വഴിയേ മനസ്സിലായി

തൊടുപുഴ മീറ്റിനുള്ള എന്റെ ഒരുക്കങ്ങൾ ശനിയാഴ്ചയേ തുടങ്ങി.വൈകിട്ട് ഒരു 5.30 മണിയോടേ കോൺസ്റ്റബിൾ വിനയയും അനിൽ @ ബ്ലോഗും എന്റെ വീട്ടിലെത്തി.മക്കളേ അമ്മേടെ ഒരു കൂട്ടുകാരി വിനയ ആന്റി വരുന്നുണ്ട് ട്ടോ എന്നു മക്കളോട് നേരത്തെ പറഞ്ഞു വെച്ചിരുന്നു.വിനയയെ കണ്ടപ്പോൾ അവർ ചോദിച്ചു വിനയ ആന്റി വരും എന്നു പറഞ്ഞിട്ട് ഈ അങ്കിൾ ആണോ വന്നിരിക്കുന്നത് എന്ന് !! കുളി കഴിഞ്ഞ് ഒരു നൈറ്റി ധരിക്കുന്നത് വരെ വിനയ ഒരു പെൺകുട്ടിയാണെന്ന് മക്കൾക്ക് പ്രത്യേകിച്ച് എന്റെ മോൾക്ക് തോന്നിയില്ല.


ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ എണീറ്റു വീട്ടുജോലികളൊക്കെ ഒതുക്കി,തിടുക്കത്തിൽ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മോളും വിനയയുമൊത്ത് ബസ് സ്റ്റോപ്പിലേക്ക്.പടിക്കൽ നിന്നു തന്നെ ബസ് കിട്ടും എന്നത്എനിക്ക് സൗകര്യമായി.ഇവൾ ഇത് ഏതു പുരുഷന്റെ കൂടെയാ നിൽക്കുന്നത് എന്ന് സംശയഭാവത്തിൽ നോക്കുന്ന പലർക്കും ഞാൻ വിനയയെ പരിചയപ്പെടുത്തി.ബസിൽ കയറിയ ഉടനെ സ്ത്രീകൾക്ക് റിസർവ് ചെയ്തിരിക്കുന്ന സീറ്റിൽ ഇരിക്കാൻ ഭാവിച്ച എന്നെ വിനയ നിരുത്സാഹപ്പെടുത്തി.അവിടെയല്ല നമുക്ക് മുൻപിലെ സീറ്റിൽ ഇരിക്കാം.ഡ്രൈവറുടെ തൊട്ടു പുറകിൽ രണ്ടാമത്തെ സീറ്റിൽ ഇരിപ്പുറപ്പിച്ചിട്ട് വിനയ എന്നോട് പറഞ്ഞു.ഇത് ജനറൽ സീറ്റ് ആണു.ആദ്യം കയറുന്നവർ ഇവിടെ ഇരുന്നാൽ പിന്നീട് കയറുന്ന സ്ത്രീകൾക്ക് രിസർവേഷൻ സീറ്റിൽ ഇരിക്കാമല്ലോ.യാത്രയിലുട നീളം വിനയ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.ഇടക്ക് ബസിലിരുന്ന് മൂളിപ്പാട്ട് പാടി.സ്നേഹമയിയായ ഒരു അമ്മയായി,ഭാര്യയായി,ചേച്ചിയും അനിയത്തിയും മകളും ഒക്കെയായി വിനയയെ അപ്പോൾ എനിക്കു തോന്നി.എത്രത്തോളം തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിത്വമാണു വിനയയുടേതെന്ന് അവരെ അടുത്തറിഞ്ഞപ്പോളാണു മനസ്സിലായത്.

10.15 മണിയോടെ തൊടുപുഴയിൽ എത്തിയ ഞങ്ങൾക്ക് ഹരീഷ് വിശദമായി വഴി പറഞ്ഞു തന്നിരുന്നതിനാൽ
അർബൻ ബാങ്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.അവിടെ എത്തിയപ്പോൾ അവിടെ നിരക്ഷരൻ,ലതിച്ചേച്ചി,അനിൽ,ശിവ,സരിജ വഹാബ്,ധനേഷ് തുടങ്ങിയവർ എത്തിയിട്ടുണ്ട്.ഓരോരുത്തരെയും വിശദമായി പരിചയപ്പെട്ടു.ഫോർമൽ ആയ ഒരു മീറ്റിംഗ് ആവാതെ എല്ലാവർക്കും വട്ടമിട്ടിരുന്ന് യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ മീറ്റ് നടത്താം എന്ന് തീരുമാനിച്ചു.എല്ലാവരും കൂടെ വട്ടത്തിൽ കസേരകൾ ഇട്ട് ഇരുന്നു.എഴുത്തുകാരിച്ചേച്ചിയുടെ മോൾ പ്രിയയുടെ മംഗളശ്ലോകത്തോടെ പരിപാടിക്ക് ഔപചാരികമായ തുടക്കമായി.പിന്നീട് പർസ്പരം പരിചയപ്പെടൽ . ബ്ലോഗ്ഗേഴ്സ് പലരും എത്തിക്കൊണ്ടിരുന്നു.പാവത്താൻ,ബാബുരാജ്,മണികണ്ഠൻ,അനൂപ് കോതനല്ലൂർ, ചാണക്യൻ,മണി ഷാരത്ത്,ശാർങ്ധരൻ,എഴുത്തുകാരിചേച്ചി,മോൾ അങ്ങനെ എല്ലാവരും.വിനയയുടെ കവിതയും നൃത്തവും,ചാർവാകന്റെ പാട്ട്,ലതിച്ചേച്ചിയുടെ കവിത,പ്രിയയുടെ പാട്ട് തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി.

ഏകദേശം 11 മണിയോടെ ബൂലോകരുടെ പ്രിയകവി,നിമിഷ കവിയും ഷാപ്പന്നൂർ മുതലാളിയുമായ കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കാപ്പിൽ പള്ളിയിൽ വെച്ച് നടന്നതു പോലെ തന്നെ ഈ മീറ്റിലും നടന്നു.എല്ലാവരും ഓരോ പുസ്തകം വാങ്ങുകയുണ്ടായി.ഞങ്ങളുടെ കൂട്ടത്തിലെ ഒരു ബ്ലോഗ്ഗറുടെ ആദ്യ കവിതാസമാഹാരം വാങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു പലരും.അദ്ദേഹത്തിന്റെ കാളാമുണ്ടം,പഴത്തൊലി എന്നീ കവിതകൾ വീണ്ടും വീണ്ടും പലരും വായിക്കുന്ന ദൃശ്യവും ഇടക്കു കണ്ടു !












ഉച്ചയോടെ വിഭവ സമൃദ്ധമായ ഭക്ഷണം.ചിക്കൻ ബിരിയാണി,ഐസ് ക്രീം.സദ്യ വേണ്ടവർക്ക് നല്ലൊരു സദ്യ.അപ്പോഴേക്കും ചെറിയ ഒരു മഴയുടെ വരവായി.തൊമ്മൻ കുത്ത് യാത്ര ഉപേക്ഷിക്കേണ്ടി വരുമോ എന്ന സംശയം പല മുഖങ്ങളിലും.
പ്രകൃതി ചതിച്ചില്ല.മഴ മാറിനിന്നു.എല്ലാവരും കൂടെ “ വെറുതേ ഒരു ഭാര്യയിൽ “ സുഗുണനും കുടുംബവും ടൂറു പോയ“ യാത്ര “ ബസിൽ കയറി തൊമ്മൻ കുത്തിലേക്ക്!യാത്രയിലുടനീളം നാട്ടുകാരന്റെയും ഹരീഷിന്റെയും കമന്ററി.പള്ളികളും വെറുതേ ഒരു ഭാര്യയുടെ ഷൂട്ടിംഗ് ലൊക്കേഷനും ഒക്കെ കണ്ട് യാത്ര.യാത്രക്ക് കൊഴുപ്പേകാൻ ചാർവാകന്റെയും,ലതിച്ചേച്ചിയുടെയും വിനയയുടെയും മറ്റും പാട്ടും കവിതയും.

തൊമ്മൻ കുത്തിലേക്ക് പോകുന്ന വഴിക്ക് ,പല വിനോദയാത്രാ സംഘങ്ങളെയും കണ്ടു.പല പല കാഴ്ചകളും.കാട്ടിലൂടെ ഏറുമാടവും മറ്റും കണ്ട് യാത്ര തുടർന്നപ്പോൾ തെന്നി വീൺ മുട്ടു ചിരട്ട തെന്നിമാറിയ നിലയിൽ ഒരു സംഘത്തെ കണ്ടത് മനസിൽ വേദനയായി.

തൊമ്മൻ കുത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടം കണ്ട് തിരികേ ആഡിറ്റോറിയത്തിലേക്ക്.അവിടെ ഞങ്ങളേ കാത്ത് കപ്പയും കാന്താരിച്ചമ്മന്തിയും.ബ്ലോഗ് മീറ്റിനെ പറ്റി ഓരോരുത്തരുടെയും അഭിപ്രായങ്ങൾ പറഞ്ഞ്,ഹരീഷിനു നന്ദിയും പറഞ്ഞ് ഒരു മടക്ക യാത്ര നടത്തിയപ്പോൾ ബ്ലോഗ്ഗിംഗ് നിർത്തണം എന്ന് ഇനി ഒരിക്കലും ഞാൻ തീരുമാനിക്കില്ല എന്നായിരുന്നു മനസ്സിൽ

ബ്ലോഗ് മീറ്റിൽ നിന്ന് ചില ചിത്രങ്ങൾ മാത്രം.






വിനയ കാന്താരിയുടെ വീട്ടിൽ



എഴുത്തുകാരിച്ചേച്ചിയുടെ മകൾ.എഴുത്തുകാരിച്ചേച്ചി,ലതി ചേച്ചി

കുരിശായോ ഭഗവാനേ !(ഹരീഷിന്!!)


ഇങ്ങനെ എടുത്താ മതിയോ ?? സുനിൽ കൃഷ്ണൻO

വഹാബും അനിലും രണ്ടു വഴിയേ !!



അനിൽ




വിനയ,നാട്ടുകാരന്റെ കൂട്ടുകാരി, നാട്ടുകാരൻ.




ലതിച്ചേച്ചിയുടെ മകൻ കണ്ണൻ,വിനയ,നാട്ടുകാരൻ,ഭാര്യ



തൊമ്മൻ കുത്തിൽ എത്തിയപ്പോൾ
<
ആ വെള്ളത്തിലേക്ക് ചാടാൻ തോന്നുന്നുണ്ട് !


തൊമ്മൻ കുത്തിലെ കാഴ്ച !

Saturday, May 9, 2009

ഒരു ഹെൽമെറ്റ് വരുത്തി വെച്ച വിന !!!

ഇപ്രാവശ്യം എന്റെ നല്ല പാതി ലീവിനു വന്ന കാലം. ഒരു മാസത്തെ ലീവേ കമ്പനി അനുവദിച്ചിട്ടുള്ളൂ.ഒരു മാസം എന്നുള്ളത് “ഠപ്പേ “ന്നങ്ങട് പോകും.ഈ ദിവസങ്ങളിൽ എന്തൊക്കെ പരിപാടികൾ പ്ലാൻ ചെയ്യണം.വീഗാലാൻഡ്,ഇരിങ്ങോൾക്കാവ്,മറൈൻ ഡ്രൈവ്,കോടനാട്,ഭൂതത്താൻ കെട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ.കുറഞ്ഞത് 4 സിനിമ.പിന്നെ ബന്ധുക്കളുടെ വീടുകളിലെല്ലാം പോകണം.ഇപ്പറഞ്ഞതെല്ലാം അസാദ്ധ്യമായ കാര്യമായതിനാൽ എന്റെ വീട്ടിലെങ്കിലും ഒന്നു പോകണം.

അങ്ങനെ തിങ്കളാഴ്ച നല്ല ദിവസം നോക്കി ഞങ്ങൾ വീട്ടിൽ പോകാനിറങ്ങി.രാഹുകാലത്തിനു മുന്നേ യാത്രയാവണം .എന്നാലേ വഴിക്ക് ഒരു പ്രശ്നവും ഇല്ലാതെ തിരിച്ചെത്താൻ കഴിയൂ.ഈ മനുഷ്യനു ബൈക്കിൽ ആരാണ്ട് കൂടോത്രം കൊടുത്തിട്ടുണ്ട് എന്നതിനാൽ കാർ വേണ്ടാന്നു വെച്ച് ബൈക്കിലാണു യാത്ര പുറപ്പെട്ടത്.പുതിയ നിയമമനുസരിച്ച് ഇരുചക്രയാത്രികർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ടല്ലോ.ഷാമ്പൂ ചെയ്ത് നല്ല സിൽക്കു പോലാക്കി ഭംഗിയായി ചീവിയിട്ട തലമുടി നാലു മനുഷ്യരെ കാണിക്കാൻ പറ്റാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കി ഞാനും ഹെൽമെറ്റ് ധരിച്ചു.


“എന്തായാലും നമ്മളൊരു വഴിക്കു പോകുവല്ലേ.പോകുന്ന വഴിക്ക് എന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട്. അവിടെ കൂടി ഒന്നു കയറാം “

“ഓ. അതിനെന്താ.നമുക്ക് അവിടേം പോകാം. “

പരമാവധി സമയം നല്ലപാതിയുടെ കൂടെ തന്നെ കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ സമ്മതം മൂളി.

ഞങ്ങളുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ നിന്നും അല്പം മാറിയാണു കൂട്ടുകാരന്റെ വീട്.ആദ്യമായിട്ടാണു ആ വഴിക്ക് ഞങ്ങൾ രണ്ടു പേരും പോകുന്നത്.തനി നാട്ടിൻ പുറം ആണു.ടാറിടാത്ത വഴിയാണു കൂടുതലും.വണ്ടി ഏതൊക്കെയോ വഴികളിലൂടെ കറങ്ങിക്കൊണ്ടിരുന്നു.ഒരു 10 - 15 കിലോ മീറ്റർ ദൂരം ഞങ്ങൾ വഴിയറിയാതെ കറങ്ങി.കുറെ അധികം കയറ്റിറക്കങ്ങളും വളവുകളും ഉള്ള വഴി.ആരോടെങ്കിലും വഴി ചോദിക്കാമെന്നു വെച്ചാൽ റോഡിൽ ഒരു മനുഷ്യനെ പോലും കാണാനില്ല.

അങ്ങനെ കുറെ അധികം ദൂരം ഊടുവഴികളിലൂടെ കറങ്ങി കഴിഞ്ഞപ്പോൾ ദാ ഒരു ചേച്ചി അവിടെ പശുവിനെ മാറ്റിക്കെട്ടാൻ വേണ്ടി വന്നിരിക്കുന്നു.ചേച്ചിയെ കണ്ടാൽ നമ്മുടെ ഭാഗ്യദേവത കനിഹയെ പോലുണ്ട്.നല്ല കോട്ടൺ സാരി ഞറിഞ്ഞുടുത്ത്, സാരിയുടെ ഞൊറിവുകൾ അല്പം പൊക്കി കുത്തിയിരിക്കുന്നു.പശുവിന്റെ കയർ ചേച്ചിയുടെ കയ്യിലുണ്ട്.

“ നമുക്ക് ആ ചേച്ചിയോട് വഴി ചോദിക്കാം കണ്ണാ “

ബൈക്ക് ചേച്ചിയുടെ അടുത്തേക്ക് നീക്കി നിർത്തി ഞങ്ങൾ വഴി ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ കേട്ടത് ഒരു അലർച്ചയാണു

“ അയ്യോ കള്ളന്മാർ ! ഓടി വരണേ !! “

ചില കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർമാർ ഇടക്ക് സഡൻ ബ്രേക്ക് ഇടുമ്പോൾ കേൾക്കുന്ന ഒച്ച പോലെ ഒരു അലർച്ച !! കഴുത്തിൽ കിടക്കുന്ന ഏകദേശം 2 പവൻ തൂക്കം വരുന്ന “താര “ മാലയിൽ രണ്ടു കൈ കൊണ്ടും മുറുക്കെ പിടിച്ചു കൊണ്ടാണു അലർച്ച.ഒരു ഒന്നൊന്നര കിലോമീറ്റർ ദൂരം ആ ശബ്ദം കേട്ടു കാണും.ഡോൾബി ഡിജിറ്റൽ സൗണ്ടിലുള്ള ആ ഒച്ച കേട്ട് ചേച്ചിയുടെ പശു കയറും വലിച്ച് ഓടാൻ തുടങ്ങി !


ഹെൽമറ്റിനു നന്ദി !! ചേച്ചിയുടെ ഒച്ച കേട്ട് കർണ്ണ പടം പൊട്ടിപ്പോയില്ല. എങ്കിലും “ എന്റയ്യോ “എന്നൊരു കരച്ചിൽ ഞങ്ങളുടെ തൊണ്ടയിൽ വന്നലച്ചു. അല്പം പോലും ശബ്ദം വെളിയിലേക്ക് വന്നില്ലെങ്കിലും!


എങ്ങു നിന്നൊക്കെയോ ആളുകൾ വടിയും പത്തലുമായി ഓടി വരുന്ന ഒച്ച കേട്ടപ്പോൾ ഞങ്ങളുടെ നടുക്കം പൂർത്തിയായി.അന്യഗ്രഹ ജീവികളെ നോക്കുന്ന പോലെ നാട്ടുകാർ ഞങ്ങളെ തന്നെ തുറിച്ചു നോക്കിയപ്പോൾ എന്റെ ദൈവമേ ആ 10.30 എ എം നു ഞങ്ങൾ ഉടലോടെ സ്വർഗ്ഗത്തിലേക്കു പോയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോയി.നാണക്കേടു കൊണ്ട് മനുഷ്യന്റെ തൊലിയുരിയുന്നു.ജീവിതത്തിലിന്നേ വരെ അന്യന്റെ മുതൽ പരസ്യമായി ആഗ്രഹിച്ചിട്ടില്ലാത്ത ഞങ്ങളെ ഒരു സ്ത്രീ വിളിച്ചതു കേട്ടില്ലേ ??? കള്ളന്മാർ എന്ന് !!!


ഓടിക്കൂടിയ ആൾക്കാരുടെ വടികൾ ഞങ്ങളുടെ പുറത്തു പതിയും മുൻപേ ഞങ്ങൾ പറഞ്ഞു.
“ എന്റെ പൊന്നു ചേട്ടന്മാരേ ചേച്ചിമാരേ,ഞങ്ങൾ ......എന്ന ആളുടെ വീട്ടിൽ പോകാനുള്ള വഴി ചോദിക്കാൻ വണ്ടി നിർത്തിയതാ.അല്ലാതെ കള്ളന്മാരല്ല “


ഹോ ! അത്രേ ഉള്ളോ.


എന്നിട്ടാണു നാട്ടുകാർ സംഭവം വിശദീകരിച്ചത്.ഒരാഴ്ച മുൻപ് ബൈക്കിൽ വന്ന രണ്ടു പേർ വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിർത്തി ഒരു ചേച്ചിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചെന്ന്.അവർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു.അതിനാൽ ഏതു ഹെൽമെറ്റ്ധാരികളെയും അവർ സംശയക്കണ്ണുകളോടെയാണു വീക്ഷിക്കുന്നത്.

എന്തായാലും ഈ സംഭവത്തോടെ കൂട്ടുകാരന്റെ വീട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് ഞങ്ങൾ എന്റെ വീട്ടിലേക്കു പോയി.തടി കേടാവാതിരുന്നത് ആരു ചെയ്ത സുകൃതം കൊണ്ടാണോ !!!!

Sunday, March 22, 2009

അല്പം “ ചക്ക വിശേഷങ്ങൾ “





മുറ്റത്തെ പ്ലാവിൽ നിറയെ ചക്കകൾ ഉണ്ടായിരിക്കുന്നു.മൂത്തു തുടങ്ങി.കഴിഞ്ഞ മാസം ഇടിച്ചക്കത്തോരനായിരുന്നു പ്രധാന കറി.എത്ര സ്വാദിഷ്ടമാണു ഇടിച്ചക്കത്തോരൻ.ചക്ക മൂപ്പെത്തുന്നതിനു മുൻപു തന്നെ പറിച്ച് മുള്ളു കളഞ്ഞു ചെറിയ കഷണങ്ങളാക്കി അല്പം ഉപ്പും മഞ്ഞളും ചേർത്തു വേവിച്ചെടുക്കും.എന്നിട്ട് അമ്മിക്കല്ലിൽ വച്ച് ഒന്നു ചതച്ചെടുത്ത് അതു തോരനാക്കിയാൽ ചോറിനു വേറൊന്നും വേണ്ട.

ഇപ്പോൾ ചക്കകൾ മൂപ്പെത്തിത്തുടങ്ങി.പണ്ടൊക്കെ ഞങ്ങളുടെ വീട്ടിലെ ഭക്ഷണക്രമത്തിൽ ചക്കക്കും ചക്കവിഭവൾക്കും ഒരു പ്രധാന സ്ഥാനമാണു ഉണ്ടായിരുന്നത്.ഇഞ്ചി,മഞ്ഞൾ,കച്ചോലം തുടങ്ങിയവ ഒക്കെ നടുന്നതിന്റെ സമയമാകുമ്പോൾ ചക്കപ്പുഴുക്കിനൊക്കെ ഒരു പ്രത്യേക രുചി ആയിരുന്നു.അന്നൊന്നും വീട്ടിൽ കൃഷിപ്പണിക്ക് ആളേ കൂട്ടുന്ന പതിവില്ല.അമ്മയും അച്ഛനും മൂന്നു ആൺ മക്കളും അവരുടെ ഭാര്യമാരും കൂടി ഇറങ്ങും.രാവിലെ ചായക്കു ശേഷം അച്ഛനും ആണ്മക്കളും കൂടി പറമ്പിലേക്ക് ഇറങ്ങും.മണ്ണ് കിളച്ചൊരുക്കി വാരം മാടി ഇടുമ്പോളേക്കും മുറിച്ച ഇഞ്ചിവിത്തും അനുബന്ധ സാമഗ്രികളായ ചാണകം,എല്ലു പൊടി തുടങ്ങിയവയുമായി പെണ്ണുങ്ങളും ഇറങ്ങും.അമ്മ മിക്കവാറും അടുക്കളയിൽ ആയിരിക്കും.10 മണി ആകുമ്പോളേക്ക് പണിസ്ഥലത്തേക്ക് ചോറ്,കറികൾ,കഞ്ഞിവെള്ളം തുടങ്ങിയവ എത്തിക്കും.വീണ്ടും തിരിച്ചു പോയി ഉച്ചത്തേക്ക് പുഴുക്ക് ഉണ്ടാക്കുന്നതിനായി കപ്പയോ ചക്കയോ കാച്ചിലോ ശരിയാക്കും.ഉച്ചയാകുമ്പോളേക്കും അമ്മയുടെ വരവ് നോക്കിയിരിക്കുന്നത് ആക്രാന്തത്തോടെയായിരിക്കും!അന്നു കഴിച്ച ചക്കപ്പുഴുക്കിനൊക്കെ എന്തു രുചിയായിരുന്നു! അല്ലെങ്കിലും വിശപ്പു കൂടുമ്പോൾ ഭക്ഷണത്തിനൊക്കെ സ്വാദ് കൂടും എന്ന സത്യം ആരും പറയാതെ തന്നെ എനിക്കു മനസ്സിലായിരുന്നു !!


അന്നൊക്കെ മഴക്കാലത്തേക്കുള്ള കരുതൽ എന്ന നിലയിൽ ചക്ക വിഭവങ്ങൾ കരുതി വെയ്ക്കുമായിരുന്നു.ഇങ്ങനെ കരുതി വെയ്ക്കുന്ന ആഹാര സാധനങ്ങൾ കഴിച്ച് മഴക്കാലം ചെലവഴിച്ച എത്രയോ ദിനങ്ങൾ ഓർമ്മയിൽ ഉണ്ട്.


എന്തൊരു നശിച്ച മഴയാ ! മനുഷ്യനെ ഒന്നു പുറത്തിറങ്ങാൻ കൂടി സമ്മതിക്കില്ല എന്ന് മഴയോടു പരാതി പരാതി പറഞ്ഞാലും ആ മഴക്കാലങ്ങൾ സുന്ദരമായിരുന്നു.ആകാശം മൂടിക്കെട്ടി നിൽക്കുന്ന കർക്കടക സന്ധ്യകളും വല്ലപ്പോഴും മേഘത്തുണ്ടുകൾക്കിടയിലൂടെ എത്തിനോക്കുന്ന സൂര്യനും !
പഴയ മഴക്കാല വിഭവങ്ങളിൽ ഏറ്റവും ഇഷ്ടം ചക്ക വരട്ടിയതാണ്.കള്ളക്കർക്കടകത്തിലെ മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ കഴിച്ചിരുന്ന ചക്കവരട്ടിയതിന്റെ രുചിയും മധുരവും ഇന്നും നാവിലുണ്ട്.നല്ലതു പോലെ പഴുത്ത വരിക്കച്ചക്കയുടെ ചുള വളരെ ചെറുതായി കൊത്തിയരിഞ്ഞ് ഓട്ടുരുളിയിലിട്ട് അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തു വെയ്ക്കും.ചക്കപ്പഴം നന്നായി വെന്തു കഴിയുമ്പോൾ ആവശ്യത്തിനു ശർക്കര ചേർത്ത് നന്നായി ഇളക്കണം.ശർക്കരയും ചുളയും കൂടെ കുഴമ്പു പരുവത്തിലാകുമ്പോൾ പാകത്തിനു പശുവിൻ നെയ്യും ചേർത്ത് ഇളക്കിയിളക്കി വെള്ളമയം തീർത്തും മാറ്റണം.അവസാനം പാത്രത്തിൽ നിന്നും വിട്ടു പോരുന്ന പരുവമാകുമ്പോൾ ഇറക്കി വെച്ച് തണുത്തതിനു ശേഷം ഭരണിയിലാക്കി അടച്ചു മൂടിക്കെട്ടി വെയ്ക്കും.ഭരണിയുടെ വായ ചക്ക മൊളഞ്ഞീൻ “ ഉപയോഗിച്ച് അടച്ചു ഭദ്രമാക്കും.ഈ ചക്ക വരട്ടിയതു കൊണ്ട് ചക്കയട,ചക്കപ്രഥമൻ തുടങ്ങിയവയുണ്ടാക്കും.ഇല്ലെങ്കിൽ കാപ്പിയോടൊപ്പം ഇതു മാത്രമായും തിന്നും.മഴക്കാലത്ത് ആനയെ തിന്നാനുള്ള വിശപ്പായിരിക്കുമല്ലോ.അപ്പോളൊക്കെ ഇതൊക്കെയാണു ആകെ ഒരു ആശ്വാസം !!മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ 2 ചക്കയട മാത്രം മതി.


പണ്ടൊക്കെ ചക്ക മുറിക്കുമ്പോൾ ഊറി വരുന്ന ചക്ക മൊളഞ്ഞീൻ ചിരട്ടപ്പുറത്ത് തേച്ചു വെക്കും.ഒരു ചക്കക്കാലത്തെ എല്ലാ ചക്കയുടെയും മൊളഞ്നീൻ ഇങ്ങനെ ഒരു ചിരട്ടയിൽ ശേഖരിക്കും.ഇത് ഭരണി അടക്കേണ്ട ആവശ്യങ്ങൾ വരുമ്പോൾ ഉരുക്കി ഉപയോഗിക്കും.കടുമാങ്ങ.ചെത്തുമാങ്ങാ അച്ചാർ,ഉപ്പുമാങ്ങ ഇവയൊക്കെ ഭരണികളിൽ ആണു തയ്യാറാക്കുന്നത്.ഈ ഭരണികൾ അടയ്ക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്നത് ചക്ക മൊളഞ്ഞീൻ ആയിരുന്നു.





ചക്ക ഉണക്കി സൂക്ഷിക്കുന്ന വിദ്യയും ഞങ്ങൾ ഇടക്ക് പ്രയോഗിക്കാറുണ്ട്.കൂഴച്ചക്കയുടെ ചുള പുഴുങ്ങിയെടുത്ത് വെയിലത്തുണക്കി സൂക്ഷിക്കാറുണ്ട്.ഉനക്കിയ ചക്ക വെള്ളത്തിലിട്ടു കുതിർത്ത് കറിക്കു ഉപയോഗിക്കും.അല്ലെങ്കിൽ അവിയലിൽ ചേർക്കും.അതുമല്ലെങ്കിൽ ഉപ്പേരി വറക്കാനും ഉപയോഗിക്കാറുണ്ട്.


“വെടിക്കുരു “ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ചക്കക്കുരുവും ഞങ്ങൾ സൂക്ഷിച്ചു വെക്കും.പാട കളഞ്ഞു ഉണക്കിയാണു ചക്കക്കുരു സൂക്ഷിക്കുന്നത്.പാട ഉണ്ടെങ്കിൽ ചക്കക്കുരു പെട്ടെന്ന് ചീഞ്ഞു പോകും!ഞങ്ങൾ ഒരു പാത്രത്തിൽ മിക്കവാറും ഉരുളിയാണു എടുക്കുന്നത്.ഉരുളിയിൽ മണൽ വിരിക്കും.അതിന്റെ മുകളിൽ ചക്കക്കുരു നിരത്തും വീണ്ടും മണൽ .പിന്നെ ചക്കക്കുരു.അങ്ങനെ ഉരുളി നിറയെ സൂക്ഷിച്ചു വെയ്ക്കാം.ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന ചക്കക്കുരു മഴക്കാലത്ത് ഉപയോഗിക്കാം.ചക്കക്കുരു കൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഒക്കെ ഉണ്ടാക്കാം.


ഇപ്പോൾ ഈ രുചികളൊക്കെ അന്യം നിന്നു പോയിരിക്കുന്നു.ചക്ക വിഭവങ്ങളാക്കാൻ ഇന്നു സമയം ഇല്ല.എല്ലാം റെഡി മെയ്ഡ് ആയി മാർകറ്റിൽ കിട്ടും .പിന്നെ എന്തിനു മെനക്കെടണം എന്നാണു ഞാൻ ഉൾപ്പെടെയുള്ള വീട്ടമ്മമാരുടെ ചിന്ത.അവരെ കുറ്റം പറയാനും പറ്റില്ല.ഓഫീസ് ജോലികളും വീട്ടുജോലിക്കുമിടയിൽ ഈ രുചികളൊക്കെ പൈസ കൊടുത്ത് വാങ്ങിക്കഴിക്കാനേ നമുക്കൊക്കെ പറ്റൂ ! എന്ന് മാത്രമോ പണ്ടൊക്കെ നമ്മുടെ പറമ്പിൽ എത്ര ഫലവൃക്ഷങ്ങൾ ആയിരുന്നു.ഇന്നു ഇത്തിരി ഭൂമിയിൽ മരങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്നു.ഫാസ്റ്റ് ഫൂഡും പിന്നെ ഒരു നൂറു കൂട്ടം രുചികളും നമ്മെ ഭരിക്കുമ്പോൾ ആ പഴയ നല്ല സ്വാദ് നമ്മൾ മറന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല.

Sunday, March 15, 2009

കാത്തിരുപ്പ്

മരങ്ങളെയും ചെടികളെയും പൂക്കളെയും തഴുകി കൊണ്ട് എങ്ങു നിന്നോ വന്നെത്തിയ ഒരു മന്ദ മാരുതൻ അവളെ ഗാഡ്ഡ നിദ്രയിൽ നിന്നും മെല്ലെ തഴുകി ഉണര്‍ത്തി.
എന്തേ അവൻ വരാത്തൂ ? അവള്‍ കുണ്ഠിതപ്പെട്ടു.

എത്രയോ ദിനരാത്രങ്ങളിൽ അവന്റെ വരവും കാത്തു കണ്ണിലെണ്ണയും ഒഴിച്ചു ഞാന്‍ കാത്തിരിക്കുന്നു..

അവള്‍ ചുറ്റുപാടും ഒന്നു നോക്കി.മരുന്നുകളുടെയും ലോഷന്റെയും അതി രൂക്ഷ ഗന്ധമാണ് അന്തരീക്ഷമാകെ.കട്ടിലിനരികിലെ ഡ്രിപ്പ് സ്റ്റാൻഡിൽ നിന്നും നിറമില്ലാത്ത ദ്രാവകം തുള്ളി തുള്ളിയായി തന്റെ ഞരമ്പിലേക്ക് കയറുന്നതും നോക്കി അവൾ അല്പ സമയം കിടന്നു . ആരുടെയൊക്കെയോ അടക്കി പിടിച്ച തേങ്ങലുകള്‍ കേൾക്കുന്നുവോ ? . അമ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണു നീർ ഒഴുകിയിറങ്ങുന്നതു അവള്‍ അറിയുന്നു.മോനും മോളും ഒന്നും അറീയാതെ കട്ടിലിനരികിൽ ഇരിക്കുന്നു.എന്തോ കുസൃതി കാണിക്കുന്ന മോനോട് “ മോൻ അടങ്ങിയൊതുങ്ങി ഇരിക്കൂ .അമ്മയ്ക്കു വാവു അല്ലേ ! അമ്മ ഉറങ്ങിക്കോട്ടെ “ എന്ന് അമ്മ പറയുന്നത് അവൾ ഉറക്കത്തിലെന്നോണം കേട്ടു.

അവള്‍ക്കു അതി കഠിനമായ ദേഷ്യം തോന്നി.

ഉണർവിൽ കിടക്കുന്ന സമയങ്ങളില്‍ അവളോട് തമാശ പറയാനും ചിരിക്കാനും വീട്ടു വിശേഷങ്ങളും നാട്ടു വഴക്കുകളും ഒക്കെ പറയാനും എല്ലാവരും ഏറേ ശ്രദ്ധിക്കുന്നു.അവളെ ശുശ്രൂഷിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലും എല്ലാവരും അതീവ ശ്രദ്ധയോടേ കൂടെ നില്‍ക്കുന്നു.എങ്കിലും എല്ലാവരുടെയും ഉള്ളിൽ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന ഒരു കാര്‍മേഘം മറഞ്ഞിരിക്കുന്നത് അവൾ അറിയുന്നു. അതാരും പുറമേ കാണിക്കുന്നില്ലാ എങ്കിലും....



കട്ടിലിനരികിൽ ഇരുന്നു കളിക്കുന്ന മക്കളുടെ മുഖത്തേക്ക് അവൾ പാളി നോക്കി .അവരെ കുറിച്ചോർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ.ഞാൻ അവന്റെ കൂടെ പോയിക്കഴിഞ്ഞാൽ എന്റെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.വേണ്ട അതേക്കുറിച്ചൊന്നും ചിന്തിക്കണ്ട.ഏതാനും മാസങ്ങൾകു മുൻപേ തന്നെയും മക്കളേയും വിട്ടു പോയപ്പോൾ തന്റെ ജിതിൻ അതൊന്നും ചിന്തിച്ചില്ലല്ലോ .എനിക്ക് ജിതിന്റെ അടുത്തെത്തണം.അവനെ മറക്കുവതെങ്ങനെ !കഴിഞ്ഞ ജന്മത്തിൽ നമ്മൾ മരഞ്ചാടികളായിരുന്നു നിമിഷേ .ഈ ജന്മത്തിലും നമുക്കു വാനരജന്മമാ !
അവന്റെ വാക്കുകൾ ഓർത്തപ്പോൾ അവളുടെ വരണ്ട ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നുവോ ?


“അമ്മേ എനിക്കൊന്നു കുളിക്കണം “

അമ്മ വേഗം ചൂടു വെള്ളത്തിൽ അല്പം സോപ്പു കലക്കി തോർത്തു മുക്കി പിഴിഞ്ഞു അവളുടെ ദേഹം തുടച്ചു.ദേഹവും തലയും നന്നായി തുടച്ച ശേഷം മുഖത്തു പൌഡറിട്ടു..നെറ്റിയിൽ ഒരു പൊട്ടു തൊടുവിച്ചു.നെറ്റിയില്‍ ഭസ്മക്കുറി അണിയിച്ചു.
“എനിക്കു സിന്ദൂരം ഇടണം അമ്മേ “

അമ്മ തിരു നെറ്റിയിൽ സിന്ദൂരവും അണിയിച്ചു.അമ്മ കാണിച്ചു തന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട് അവൾ തൃപ്തിയോടെ മന്ദഹസിച്ചു.ഇപ്പോൾ ജിതിനു എന്നെ ഇഷ്ടമാകും തീർച്ച!

നിമിഷയ്ക്ക് ഒരു വയ്യായ്ക അനുഭവപ്പെട്ടിട്ട് അധികകാലമായില്ല..ചെറിയ തലകറക്കം പോലെ ആയിരുന്നു തുടക്കം.പിന്നീട് ശക്തിയായ തലവേദനയും ഇടക്കിടെ ബോധം പോകലും പതിവായപ്പോൾ ആണു ഡോകടറെ കണ്ടത്.ഡോക്ടർ പറഞ്ഞ രോഗത്തിന്റെ പേരു കേട്ട് അവൾ ആദ്യം ഒന്നു ഞെട്ടി . ബ്രെയിൻ ട്യൂമർ.ചെറിയ ഒരു ഓപ്പറേഷൻ നടത്തിയാൽ സുഖമാകും എന്നാണു ഡോകടർ അറിയിച്ചത്.ഡോക്ടർക്ക് നല്ല പ്രതീക്ഷയുണ്ട് എങ്കിലും നിമിഷക്ക് ജീവിക്കണം എന്ന ചിന്തയേ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു.ഒരു ബൈക്ക് ആക്സിഡന്റിന്റെ രൂപത്തിൽ മരണം ജിതിനെ കൂടെ കൂട്ടിയപ്പോൾ പൊട്ടിക്കരഞ്ഞു വീണതായിരുന്നു നിമിഷ.അന്നു മുതൽ ഒരേ ചിന്തയായിരുന്നു.ജിതിന്റെ ഒപ്പം ചേരണം.

എപ്പോളാണു എന്നെ കൊണ്ട് പോകാൻ അവനെത്തുക.അവനെന്താ വരാത്തത്.ഞാൻ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നത് അവൻ അറിഞ്ഞില്ലെന്നുണ്ടോ ?നിമിഷക്ക് അസഹ്യതയായി. അവനെ പ്രതീക്ഷിച്ച് അവൾ വീണ്ടും റൂമിന്റെ വാതിൽക്കലേക്കു നോക്കി കിടന്നു.


അതാ....... തൂവെള്ള വസ്ത്രം ധരിച്ചു ഇരു കൈകളും അവളുടേ നേരെ നീട്ടി അവളെ തന്റെ ഹൃദയത്തോടൂ ചേര്‍ത്തു പിടിക്കാന്‍ അവന്‍ അവളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു.അവന്റെ നീട്ടിയ കരങ്ങളിലേക്ക് തന്റെ കൈകള്‍ വെച്ചു കൊടുത്ത് അവനോടൊപ്പം ഒരിക്കലും അവസാനിക്കാത്ത പുതിയൊരു ജീവിതത്തിലേക്ക് അവൾ പോയി.അപ്പോൾ പൊട്ടിക്കരയുന്ന അമ്മയെയും ഒന്നുമറിയാതെ ചിരിക്കുന്ന മക്കളെയും അവൾ കണ്ടില്ല.

Friday, January 23, 2009

തിരനോട്ടം

“നിന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നതൊക്കെ കെട്ടിപ്പെറുക്കി വേഗം സ്ഥലം വിട്ടോണം “

“പഠിച്ചോണ്ടിരുന്ന കാലത്ത് എന്റെ പുറകേ എത്രയെത്ര നല്ല ആൺപിള്ളേർ ഉണ്ടായിരുന്നതാ.എനിക്ക് അവരിലാരെ വേണമെങ്കിലും സെലക്റ്റ് ചെയ്യാമായിരുന്നു.അതൊന്നും ചെയ്യാതെ ഇയാളുടെ കൂടെ കൂടീത് ഇയാൾ എന്നെ സ്നേഹിക്കൂന്ന് കരുതീട്ടാ.ഇനി എന്നെ കൊന്നാലും ഞാൻ പോകില്ല.അമ്പടാ എന്നെ ഒഴിവാക്കീട്ട് വേറെ സുന്ദരിമാരെ ലൈനടിക്കാനല്ലേ ! എന്റെ കൊക്കിൽ ജീവനുണ്ടെങ്കിൽ ഞാൻ സമ്മതിക്കൂല്ലാ !ഇതു സത്യം ! സത്യം ! സത്യം ! “

ജനുവരി 24 .വിവാഹം കഴിഞ്ഞിട്ട് 15 വർഷം തികയുന്നു.വർഷങ്ങൾ ഏറെ പിന്നിട്ടു എങ്കിലും ആ ദിവസം ഇന്നലെ എന്ന പോലെ മനസ്സിൽ തെളിയുന്നു.അതിരാവിലെ കുളിച്ചൊരുങ്ങി,വധൂ വേഷമണിഞ്ഞ് ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് സുമംഗലിയായ ദിവസം.


വിവാഹം കഴിഞ്ഞ സമയത്തെ ഏറ്റവും വലിയ ആഗ്രഹം എവിടെ ആയിരുന്നാലും ഒരുമിച്ച് കഴിയണം എന്നുള്ളതായിരുന്നു.ഒരിക്കലും സാധിക്കാത്ത ഒരു മോഹമായി അതിന്നും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നു.ഈ പതിനഞ്ചു വർഷങ്ങൾക്കിടയിൽ ആകെ നോക്കിയാൽ ഒരു വർഷം പോലും ഒരുമിച്ച് കഴിയാൻ അവസരം ഉണ്ടായില്ല.അതു കൊണ്ടു തന്നെ ആയിരിക്കും ജീവപര്യന്ത കാലാവധി എന്നു മനസ്സിൽ തോന്നാത്തത് !

ആദ്യ വിവാഹ വാർഷികത്തിനു മാത്രം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.പിന്നീട് എന്റെ പഠനം,കണ്ണന്റെ ജോലി ,എന്റെ ജോലി അങ്ങനെ പല കാര്യങ്ങൾ കൊണ്ട് പിരിഞ്ഞു താമസിക്കാൻ വിധിക്കപ്പെട്ടു ! എങ്കിലും ഇന്ന് ഈ ദിവസം ഞാൻ കണ്ണനെ ഓർക്കുന്നു.കണ്ണനു വേണ്ടി പ്രാർഥിക്കുന്നു.

ഞങ്ങളുടെ പൊന്നോമനകൾ.രോഹിതും രോഷ്നിയും




ഈ സന്ദർഭത്തിൽ എന്റെ കൂട്ടുകാരായ എല്ലാ ബൂലോകർക്കും ഞങ്ങളുടെ വക ഒരു സദ്യയും തയ്യാറാക്കിയിരിക്കുന്നു.എല്ലാവരും കൈ കഴുകി ഇരിക്കൂ.ദാ വിളമ്പുകയായി !!




ഈ പായസം കൂടി കഴിച്ചിട്ടേ എണീക്കാവൂ ട്ടോ !





വയറു നിറഞ്ഞല്ലോ അല്ലേ ! അതു മതി ! അതു മാത്രം മതി ! നിങ്ങളുടെ വയറു നിറയുമ്പോൾ ഞങ്ങളുടെ മനസ്സു നിറയുന്നു ! ഈ പാട്ട് കൂടി കേട്ടിട്ടേ എല്ലാവരും പിരിയാവൂ !







ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ